ഇന്ത്യയിൽ 5ജി നടപ്പിലാകാൻ കാലതാമസുണ്ടാകുമെന്ന് സൂചന. ചൈനയിൽ കൂട്ടമരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധയാണ് ഇതിനൊരു കാരണം. രാജ്യത്ത് 5ജി നിർമിക്കാനുള്ള സംവിധാനങ്ങൾ വരുന്നത് ചൈനയിൽ നിന്നാണ്. വൈറസ് വ്യാപിച്ചതോടെ ടെലികോം ഉപകരണ നിർമാതാക്കൾക്കു 5ജി ഉൽപന്നങ്ങൾ നിർമിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
5ജി ലേലം നടത്തുന്നതിൽ തന്നെ സർക്കാറിന് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ടെലികോം ഓപറേറ്റർമാർ 5ജി ലേലത്തിൽ പങ്കെടുക്കാൻ പോലും താൽപര്യപ്പെടുന്നില്ല.
എയർടെല്ലും വോഡഫോണും ലേലത്തിൽനിന്ന് പിന്മാറിയേക്കാം. 5ജി വില തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് എയർടെൽ സി.ഇ.ഒ ഗോപാൽ വിറ്റാൽ പറയുന്നു. റിലയൻസ് ജിയോയും 5ജി ലേലത്തിൽ പങ്കെടുക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെടുമെന്നാണ് സൂചന.
700 മെഗാഹെർട്സ്, 88 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്, 3300-3400 മെഗാഹെർട്സ്, 3400- 3600 മെഗാഹെർട്‌സ് ബാൻഡുകളാണ് ഓഗസ്റ്റ് 1 ന് 4.9 ലക്ഷം കോടി രൂപക്ക് ലേലം ചെയ്യുന്നത്. ഏതാനും മാസം മുമ്പ് ടെലികോം വകുപ്പ് ഹ്വാവെ ഉൾപ്പെടെയുള്ള കമ്പനികളെ ലേലത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു.