Sorry, you need to enable JavaScript to visit this website.

വഴിവിട്ട തമാശയിൽ കുരുങ്ങി അകത്തായ മലയാളി ഇന്ന് നാടണയും

ജിസാൻ- സൂപ്പർ മാർക്കറ്റിലെ ജോലിക്കിടയിൽ സ്വദേശി വനിതയോട് തമാശ രൂപേണ ഇടപെട്ടത് അപമര്യാദാ കേസായതിനാൽ കുരുക്കിലകപ്പെട്ട മലയാളി ഒടുവിൽ മോചനം നേടി ഇന്ന് നാട്ടിലേക്ക് തിരിക്കും. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലാണ് കേസിൽ അഴികൾക്കുള്ളിലായ മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശി മോചനം നേടി ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്. ജിസാൻ പ്രവിശ്യയിലെ ഒരു ഉന്നത സൂപ്പർ മാർക്കറ്റിലെ  ജീവനക്കാരനാണ് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇരയുടെ ബന്ധുക്കൾ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക കണ്ടെത്താനാവാതെ ജയിലിനുള്ളിൽ കഴിയേണ്ടി വന്നിരുന്നത്.

ശിക്ഷാ കാലാവധിയായ ഏഴ് മാസം അവസാനിച്ചെങ്കിലും ഇര ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അമ്പതിനായിരം റിയാൽ നൽകാൻ കഴിയാതെ വിഷമ വൃത്തത്തിലായ മലയാളിയുടെ
വിവരം അറിഞ്ഞെത്തിയ ജിസാനിലെ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായിയുടെ ഇടപെടലുണ്ടായത്.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ജയിൽ മേധാവിയുമായും ഇരയുടെ ഭർത്താവുമായുമുള്ള നിരന്തര സമ്പർക്കം നഷ്ടപരിഹാര തുക ഇല്ലാതെ തന്നെ നാട്ടിൽ പോകാൻ അവസരമായി. ഇന്നത്തെ എയർ അറേബ്യ വിമാനത്തിൽ മലയാളി നാട്ടിലേക്ക് തിരിക്കും. സ്വദേശി വനിതകളടക്കം പതിവുകാരായി വരുന്ന ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധാലുക്കളാവണമെന്നും 'ഖാസ്' വിഭാഗം കേസുകളിൽ ഉൾപെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും വിടുതൽ ലഭിക്കണമെങ്കിൽ ഇരയുടെ ദയാദാക്ഷിണ്യം പ്രധാനമാണെന്ന കാര്യം ഓർക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു. അതിർത്തി പ്രവിശ്യയായ ജിസാനിൽ പെട്ടെന്ന് പണമുണ്ടാക്കാമെന്ന ആർത്തിയിൽ നിയമവിരുദ്ധ മയക്കുമരുന്ന് ശൃംഖലകളുടെ കെണിയിൽ ധാരാളം മലയാളികൾ അകപ്പെടാറുണ്ടെന്നും ജിസാൻ സെൻട്രൽ ജയിലിൽ അത്തരം കേസുകളിൽ കുടുങ്ങിയവരാണ് അധികമെന്നും പ്രലോഭനങ്ങളിൽ വശംവദരായി കുടുങ്ങി മലയാളി സമൂഹം കുറ്റകൃത്യങ്ങളിൽപെട്ട് പോകുന്നത് അദ്ദേഹം പറഞ്ഞു.

 


 

Latest News