റോമാ സാമ്രാജ്യത്തിനെതിരെ അടിമകൾക്കു വേണ്ടി പോരാടിയ സ്പാർട്ടക്കസ് എന്ന വീരനായകനെ അവതരിപ്പിച്ച് ഹോളിവുഡിലെ ഇതിഹാസ നായകനായിരുന്ന പ്രസിദ്ധ താരം കിർക്ക് ഡഗ്ലസ് 103 ാം വയസ്സിൽ ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് അന്തരിച്ചു. മകൻ മൈക്കിളാണ് പിതാവിന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. ലോസ് ആഞ്ചലസിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 70 വർഷങ്ങൾക്കു മുൻപ് അഭിനയ രംഗത്തേക്കു കടന്നുവന്ന ഡഗ്ലസ് സിനിമാ ജീവിതത്തിൽ കൊയ്‌തെടുത്തത് നിരവധി നേട്ടങ്ങളാണ്. നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു ഈ പ്രതിഭാശാലി. 1996 ൽ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്‌സ് ആന്റ് സയൻസസ് ഹോണററി ഓസ്‌കർ അവാർഡ് നൽകി ഡഗ്ലസിനെ ആദരിച്ചിരുന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
സ്പാർട്ടക്കസ്, ലസ്റ്റ് ഫോർ ലൈഫ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ തലമുറക്ക് ഹോളിവുഡ് താരമായ മൈക്കിൾ ഡഗൽസ്സിന്റെ പിതാവായാണ് കിർക്ക് അറിയപ്പെടുന്നത്. കമ്യൂണിസ്റ്റ് അനുകൂലിയായിട്ടാണ് കിർക്ക് അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നത്.
രണ്ട് തവണ വിവാഹിതനായ കിർക്കിന് ഓരോ വിവാഹത്തിലും ഈരണ്ട് കുട്ടികളുണ്ട്. എല്ലാവരും ഷോ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.