Sorry, you need to enable JavaScript to visit this website.

യോഗിയേയും യു.എ.ഇയിലെ 33 ലക്ഷം ഇന്ത്യക്കാരേയും തോല്‍പിച്ച പാക്കിസ്ഥാനി

അബുദാബിയിലെ ഒരു മോര്‍ച്ചറിയിയില്‍ അനാഥമായി കിടന്ന ചന്ദ്രിക എന്ന നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം ജന്മദേശമായ ഉത്തര്‍പ്രദേശിലെ അസംഗഡിലെത്തിച്ച പാക്കിസ്ഥാനിയെ പ്രകീര്‍ത്തിക്കുകയാണ് പത്രപ്രവര്‍ത്തകന്‍ കെ.ടി. അബദുറബ്ബ് ഫേസ് ബുക്കിലൂടെ.
താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ചന്ദ്രികക്കായി 1,20, 000 ലേറെ രൂപയാണ് ഈ പാക്കിസ്ഥാനി ചെലവഴിച്ചത്.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

യോഗി ആദിത്യനാഥിനെയും യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെയും 'തോല്പിച്ചൊരു' പാകിസ്താനി !
==========================================

ഇതാ, യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോല്‍പ്പിച്ചൊരു പാകിസ്താനി. സാഹിദ് അഹമ്മദ് നൂര്‍ എന്ന 52 കാരനാണ് ഈ കഥയിലെ നായകന്‍.

അബുദാബിയിലെ ഒരു മോര്‍ച്ചറിയിയില്‍ അനാഥമായി കിടന്ന ചന്ദ്രിക എന്ന നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം ജന്മദേശമായ ഉത്തര്‍പ്രദേശിലെ അസംഗറിലെത്തിച്ചത് ഈ പാകിസ്താനിയാണ്. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ചന്ദ്രികക്കായി 120, 000 ലേറെ രൂപയാണ് സാഹിദ് ചെലവഴിച്ചത്.

ജനുവരി 16നാണ് 34 കാരനായ ചന്ദ്രിക ഹൃദയാഘാതം മൂലം മരിച്ചത്. പത്തു ദിവസത്തോളം ആരും ശ്രദ്ദിക്കാനില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നു. അപ്പോഴാണ് സാഹിദ് ഇക്കാര്യം അറിയുന്നതും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതും.

ഇതൊക്കെ കേട്ട് സാഹിദ് വലിയ ധനികനാണെന്ന് ആരും കരുതണ്ട. അബുദാബിയില്‍ നിന്നും 180 കിലേമീറ്റര്‍ അകലെ അല്‍ഐനില്‍ ഒരു കാര്‍പെന്ററി കട നടത്തുകയാണ് സാഹിദ്.
' ഞാന്‍ എന്റെ കടമ ചെയ്തു. ജാതി,മതം, വര്‍ണം , ദേശം എന്നിവ നോക്കാതെ മാനവകുലത്തെ സ്‌നേഹിക്കാനാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത് എന്ന് മാത്രമേ സാഹിദ് ഇതേക്കുറിച്ചു പറയുന്നുള്ളൂ.

തന്റെ കാര്‍പെന്ററി കടയിലേക്ക് ലഭിച്ച ഒരു ഓര്‍ഡര്‍ സംബന്ധിച്ച അന്വേഷണത്തിനാണ് അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സാഹിദ് എത്തുന്നത്. അപ്പോഴാണ് ഇങ്ങനെ ഒരാള്‍ മരിച്ചതും ദിവസങ്ങളായി മൃതദേഹം ആശുപത്രിയില്‍ കിടക്കുന്നതും അറിയുന്നത്.

തുടര്‍ന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ പോയി മൃതദേഹം നാട്ടിലേക്കയക്കാനുള്ള രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങി. പോലീസ്, ആസ്പത്രി, എംബ്‌ളമിങ് സെന്റര്‍, കാര്‍ഗോ, എയര്‍ലൈന്‍, എന്നിവടങ്ങളില്‍ നിന്നൊക്കെ രേഖകള്‍ ശരിയാക്കി . പുറമെ മൃത ദേഹം ഏറ്റുവാങ്ങി നാട്ടിലേക്കയക്കുനുള്ള അനുമതി ചന്ദ്രികയുടെ ഭാര്യയില്‍ നിന്നും സംഘടിപ്പിച്ചു .

ചന്ദ്രികയുടെ ആസ്പത്രി ബില്‍ 1300 ദിര്‍ഹം, കാര്‍ഗോ കമ്പനിക്കുള്ള 2100 ദിര്‍ഹം, മൃതദേഹവുമായി പോവുന്ന ആള്‍ക്കുള്ള ടിക്കറ്റിനായി 600 ദിര്‍ഹം, ഉത്തര്‍ പ്രദേശില്‍ എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചന്ദ്രികയുടെ വീട് വരെയുള്ള ആംബുലന്‍സ് ചാര്‍ജിനായി 200 ദിര്‍ഹം... ഇതെല്ലം സാഹിദ് തന്നെ അടച്ചു. ചന്ദ്രികയുടെ കുടുംബത്തിനായി 2000 ദിര്‍ഹമും അദ്ദേഹം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. (വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഗള്‍ഫ് മാധ്യമവും ഗള്‍ഫ് ന്യൂസും)

ഇക്കഴിഞ്ഞാഴ്ച അസംഗറിലെ ബിന്ദ്ര ബസാര്‍ ശ്മശാനത്തില്‍ ചന്ദ്രികയുടെ മൃതദേഹം ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കുമ്പോള്‍ ഒരുപക്ഷെ ഏറ്റവുമധിക സന്തോഷിച്ചത് സാഹിദ് അഹ്മദ് നൂര്‍ എന്ന പാകിസ്താനിയായിരിക്കണം !

 

Latest News