കണ്ണൂർ- അധ്യാപകൻ മാനസികമായി പീഡിപ്പിക്കുകയും സ്വകാര്യത നശിപ്പിക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്യുന്നുവെന്ന് സഹ അധ്യാപികമാരുടെ പരാതി. ഇത്തരമൊരു പരാതി ഉന്നയിച്ചതിന് പോലീസിൽ വ്യാജ പരാതി നൽകിയതായും ആരോപണം.
കണ്ണൂർ സിറ്റി ചിറക്കൽക്കുളം മഅദനിയ എൽ.പി സ്‌കൂൾ അധ്യാപകൻ കണ്ണൂക്കര സ്വദേശി കെ.എം. മുഹമ്മദ് ആസാദിനെതിരെയാണ് ഇതേ സ്‌കൂളിലെ അധ്യാപകരായ കെ.വി. സജിത, ലനിഷ, കെ. ജുനൈദ, പി. അതുല്യ എന്നിവർ പരാതിയുമായി എത്തിയത്.
സ്‌കുളിലെ ഏക പുരുഷ അധ്യാപകനായ ഇദ്ദേഹം നേരത്തെതന്നെ സഹ അധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തു വരുന്നുണ്ട്. ഇതിനെതിരെ സ്‌കൂൾ മാനേജ്‌മെന്റിനും പി.ടി.എക്കും പരാതി നൽകിയിരുന്നു. ഇവർ അധ്യാപകനോട് ഇത്തരം പ്രവർത്തികൾ നിർത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുസരിക്കാൻ തയ്യാറായില്ല. പി.ടി.എ യോഗത്തിലും മറ്റും അധ്യാപകന്റെ ചില നിലപാടുകളെ ചോദ്യം ചെയ്തതിന്റെ വിരോധത്താൽ പീഡനങ്ങൾ തുടരുകയാണ് ചെയ്തത്. മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് പുറമെ, അധ്യാപികമാരെ അവരറിയാതെ മൊബൈൽ ക്യാമറ ഉപയോഗിച്ച് പകർത്തുന്നതും പതിവാണ്.
ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന് രേഖാമൂലം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രണ്ട് അധ്യാപികമാർ രാജിക്കൊരുങ്ങുകയും ചെയ്തു. തനിക്കെതിരെ നീങ്ങിയാൽ മൂന്ന് അധ്യാപികമാരുടെ നിയമനാംഗീകാരം റദ്ദുചെയ്യാൻ തനിക്ക് കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ തനിക്ക് ആളുണ്ടെന്നും ഇയാൾ പതിവായി ഭീഷണിപ്പെടുത്താറുമുണ്ടെന്നും ഇവർ പറയുന്നു. ഇതിന് പുറമെ, അധ്യാപകനെ മർദ്ദിച്ചുവെന്ന് കാട്ടി പോലീസിൽ കള്ള പരാതി നൽകിയതായും ഇവർ പറയുന്നു.