Sorry, you need to enable JavaScript to visit this website.

ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്,

കൊച്ചി- വെയിൽ സിനിമയുടെ സംവിധായകൻ ശരതിനെതിരെ രൂക്ഷമായ ആരോപണവുമായി യുവതാരം ഷെയ്ൻ നിഗം. സൗഹൃദം മുതലാക്കി തന്നെ ചതിക്കുകയാണ് ശരത് ചെയ്തതെന്ന് ഷെയ്ൻ ആരോപിച്ചു. നേരത്തെയുണ്ടാക്കിയ ധാരണ തെറ്റിച്ചതിന് ഷെയ്ൻ നിഗത്തെ ഇനി ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്ന് പ്രൊഡൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. വിലക്ക് നേരിടാൻ കാരണം ശരതിന്റെ അനാവശ്യമായ ഇടപെടലാണെന്നാണ് ഷെയ്ൻ ആരോപിക്കുന്നത്. അടിമയെ പോലെയാണ് തന്നെ പരിഗണിച്ചതെന്നും ഷെയ്ൻ വ്യക്തമാക്കുന്നു.

ഷെയ്ന്‍ നിഗത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയൂ എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹൃത്തിന് സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രസ്സ്ക്ലബ്ബിൽ പത്രസമ്മേളനത്തിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു, എനിക്കു വേണ്ടി സംസാരിക്കാൻ ആണ് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്‍മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമ്മാതാക്കളുടെ സംഘടന മലയാള സിനിമ അഭിനേതാക്കളുടെ സംഘടന ആയ അമ്മയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി  ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭിനേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു  താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കൂര്‍ വരെ ആണ് ഈ സിനിമക്ക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീര്‍ണമായ നാലു
കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ത്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാഗ്രതക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സങ്കീര്‍ണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രാവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ്. എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. "സത്യമേവ ജയതേ"

Latest News