കൊൽക്കത്ത- യുവതി കുഞ്ഞിന് ജന്മം നൽകിയതോടെ പുകില് പിടിച്ച് ആശുപത്രി അധികൃതർ. കുഞ്ഞിന്റെ അച്ഛനാണെന്ന അവകാശവാദവുമായി മൂന്ന് പേര്‍ രംഗത്തെത്തിയതാണ് അധികൃതരെ കുഴക്കിയത്. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് സംഭവം. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ തൊട്ടുപിറകെയാണ് മൂന്നുപേര്‍ അവകാശവാദവുമായി രംഗത്തെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ഒടുവിൽ പോലീസിന്റെ സഹായംതേടിയ ആശുപത്രി അധികൃതർ കുട്ടിയുടെ അച്ഛനെ തീരുമാനിക്കുകയായിരുന്നു. കൊൽക്കത്ത ഐ ആർ ഐ എസ് ആശുപത്രിയില്‍ 21 കാരിയെ പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്‌തതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ശനിയാഴ്ച്ചയാണ് യുവതി മാതാവിനും ഒരു പുരുഷനുമൊപ്പം എത്തി ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആള്‍ യുവതിയുടെ ഭര്‍ത്താവാണെന്ന രീതിയിലായിരുന്നു കാര്യങ്ങൾ ചെയ്‌തത്. ഫോമുകള്‍ പൂരിപ്പിക്കുകയും അഡ്വാന്‍സ് തുക ആശുപത്രിയില്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രസവമുറിയിലേക്ക് കൊണ്ടുപോയ യുവതി ഞായറാഴ്ച രാവിലെ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. എന്നാൽ, യുവതി പ്രസവിച്ചതോടെ ഭർത്താവാണെന്നവകാശപ്പെട്ടു രണ്ടാമതൊരാൾ ആശുപത്രിയിൽ എത്തി യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ആശുപത്രി അധികൃതർ പ്രതിസന്ധിയിലായത്. ഉടനെ പൊലിസിനെ വിളിക്കുകയും രണ്ടു പേരെയും യുവതിയില്‍നിന്ന് അകറ്റുകയും ചെയ്തു. പൊലിസ് വന്നപ്പോള്‍, രണ്ടാമത്തെയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ഒന്നാമത്തെയാള്‍ ‘സുഹൃത്താ’ണെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷെ, അപ്പോഴും സര്‍ട്ടിഫിക്കറ്റുമായി വന്നയാളെ അറിയില്ലെന്ന് യുവതിയുടെ മാതാവ് പറഞ്ഞതോടെ പ്രശ്‌നം പൊലിസിനെയും കുഴക്കി. തുടര്‍ന്ന് രണ്ടു പേരെയും തടഞ്ഞു വെച്ച പോലീസ് യുവതിയോട് ചോദിച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമത്തിലായി. ഇതെല്ലാം സംഭവിക്കുമ്പോള്‍ യുവതി അനസ്‌തേഷ്യയിലായിരുന്നു. അങ്ങനെ തിങ്കളാഴ്ച വരെ കാത്തിരുന്നു.
പക്ഷെ, തിങ്കളാഴ്ച് കുഞ്ഞിന്‍റെ അച്ഛനാണെന്ന അവകാശവാദവുമായി മൂന്നാത്തൊരാള്‍ കൂടി രംഗത്തെത്തി. ഇതോടെ ആശുപത്രി അധികൃതരും പോലീസും വീണ്ടും വട്ടം കറങ്ങി. യുവതിയുടെ ഭര്‍ത്താവല്ലെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും പറഞ്ഞ ഇയാള്‍, കുട്ടിയുടെ അച്ഛനാണെന്ന വാദമാണ് ഉന്നയിച്ചത്. പിന്നീട് യുവതിയോട് സംസാരിക്കാനായി കാത്തിരുന്ന പോലീസ് ഡോക്ടര്‍മാര്‍ അനുവദിച്ചപ്പോള്‍ ചോദ്യം ചെയ്‌തതോടെയാണ് പ്രതിസന്ധിക്കു പരിഹാരമായത്. തന്റെ ഭര്‍ത്താവ് രണ്ടാമനാണെന്ന് മറ്റൊന്നും ആലോചിക്കാതെ യുവതി പറഞ്ഞു. ഭര്‍ത്താവും കുട്ടിയുടെ അച്ഛനും അയാള്‍ തന്നെയാണ് യുവതി പറഞ്ഞതോടെ പൊലിസ് മറ്റു രണ്ടുപേരെയും ഒഴിവാക്കി. കഴിഞ്ഞ ഏപ്രിലിലാണ് രണ്ടു പേരും വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവിന്റെ കുടുംബം യുവതിയെ അംഗീകരിച്ചിരുന്നില്ല. തന്നെ ഇയാള്‍ പീഡിപ്പിച്ചെന്നു കാണിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. ഈ കേസില്‍ ഭര്‍ത്താവ് ജയിലിലും ആയിരുന്നു. ക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പിന്തിരിയാന്‍ ശ്രമിച്ചതോടെ യുവതി പരാതിയുമായയെത്തിയാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് നിയമപ്രകാരം വിവാഹം ചെയ്യാന്‍ ഇയാള്‍ തയ്യാറായെങ്കിലും ഇരുവരും വേറെ വേറെയാണ് താമസിച്ചിരുന്നത്. പ്രസവശേഷം യുവതി വാട്‌സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.