മദീന - വാഹനാപകടത്തിൽ മാതാപിതാക്കൾ മരണപ്പെട്ട് ഏകനായി മാറിയ ഈജിപ്ഷ്യൻ ബാലൻ അബ്ദുൽ അസീസിന് മദീന നിവാസികളുടെ കരുതലും സ്‌നേഹ വായ്പും. അപകടത്തിൽ പരിക്കേറ്റ് മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലനെ സന്ദർശിക്കുന്നതിന് നിരവധി പേരാണ് അനുദിനം എത്തുന്നത്. പൂച്ചെണ്ടുകളും ഉപഹാരങ്ങളും കളിക്കോപ്പുകളും മറ്റും ഇവർ ബാലന് സമ്മാനിക്കുന്നു.
മാതാപിതാക്കളുടെ വേർപാട് സൃഷ്ടിച്ച ആഘാതം ബാലനെ പരമാധി ബാധിക്കാതെ നോക്കുന്നതിന് ആശുപത്രി അധികൃതരും വലിയ ശ്രദ്ധ നൽകുന്നുണ്ട്. ബാലന് പിന്തുണയും സഹായവും നൽകുന്നതിന് 'അബ്ദുൽ അസീസ് നീ ഒറ്റക്കല്ല' എന്ന ശീർഷകത്തിൽ ട്വിറ്റർ ഉപയോക്താക്കൾ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്. ബാലന് പിന്തുണയും സഹായവും നൽകുന്നതിന് രംഗത്തു വരുന്നതിന് നിരവധി പേർക്ക് ഈ ഹാഷ്ടാഗ് പ്രേരകവും പ്രചോദനവുമായി.
ബാലന്റെ തുടയെല്ലിലെ പൊട്ടൽ ശരിയാക്കുന്നതിന് ഓപറേഷൻ നടത്തിയിട്ടുണ്ടെന്ന് കിംഗ് ഫഹദ് ആശുപത്രി ഡയറക്ടർ ഡോ. അയ്മൻ ഖറാബ പറഞ്ഞു. ബാലന്റെ ഇടുപ്പെല്ലും പൊട്ടിയിട്ടുണ്ട്. ഇതിനുള്ള ചികിത്സയും തുടരുന്നുണ്ട്. ഒരാഴ്ച കൂടി ബാലൻ ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവരുമെന്നും ഡോ. അയ്മൻ ഖറാബ പറഞ്ഞു. റാബിഗിൽ നിന്ന് മദീനയിലേക്ക് വരുന്നതിനിടെയാണ് മൂന്നംഗ ഈജിപ്ഷ്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതോടെ ബാലൻ തീർത്തും ഒറ്റക്കാവുകയായിരുന്നു.