Sorry, you need to enable JavaScript to visit this website.

അധികാരത്തിലെ ലിംഗനീതിയും  സാമൂഹിക നീതിയും

തീവണ്ടി യാത്രയിൽ താൻ പരിചയപ്പെട്ട ഒരു യുവതിയുമായി നടത്തിയ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സജീവമായ സുധാ മേനോന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതേത്തുടർന്ന് നടന്ന ചില ചർച്ചകളുമാണ് ഈ കുറിപ്പിനാധാരം. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ലിംഗനീതിയും സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്. 
രാജസ്ഥാനിലെ ജോധ്പൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ തുഷാർ ഗാന്ധിയുടെ ഘല'േ െഗശഹഹ ഏമിറവശ  എന്ന പുസ്തകം വായിക്കുന്നതിനിടയിൽ പരിചയപ്പെട്ട രാജസ്ഥാനിലെ പ്രശസ്തമായൊരു യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി അധ്യാപികയായ മധ്യവർഗ നാഗരിക യുവതിയുമായി നടത്തിയ സംഭാഷണമാണ് സുധാ മേനോൻ പോസ്റ്റിൽ വിവരിക്കുന്നത്. ചർച്ച ബജറ്റിലെത്തിയപ്പോൾ അതിന്റെ ഉള്ളടക്കത്തിൽ താൽപര്യം കാണിക്കാത്ത അവർ സംഭാഷണം നിർമലാ സീതാരാമനിലും സ്മൃതി ഇറാനിയിലും ഫാബ് ഇന്ത്യ സാരികളിലും എത്തിച്ചു. അവരുടെ ഫോൺ ഗാലറി ശീമാട്ടിയുടെ ഷോറൂം പോലെ തോന്നിച്ചു. ചന്ദേരി, മഹേശ്വരി, ടസർ, ഇക്കത്ത്, ഗജി സിൽക്ക് , ജാംദാനി...എന്നിങ്ങനെ നീളുന്ന സുന്ദരമായ സാരികൾ....ഇതൊക്കെ വാങ്ങിയോ എന്നു ചോദിച്ചപ്പോൾ ഭാവിയിൽ വാങ്ങാൻ വേണ്ടി സെലക്ട് ചെയ്തതാണെന്നവർ പറഞ്ഞു. പിന്നീട് ചർച്ച രാഷ്ട്രീയത്തെ കുറിച്ചായി. മോൾ പത്തു കഴിഞ്ഞാലുടൻ താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന,  ുൃലലെിമേയഹല ആയ, മൃശേരൗഹമലേ ചെയ്യുന്ന സ്ത്രീകൾക്ക് നല്ല ഭാവിയുണ്ടെന്നും പത്തു വർഷം മുമ്പ് നിർമലാ സീതാരാമനെ ആരെങ്കിലും അറിയുമായിരുന്നോ, ആ തൃണമൂൽ എം.പി എത്ര പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്, ബി.ജെ.പിയോടാണ് താൽപര്യം എന്നിങ്ങനെ പോയി അവരുടെ സംഭാഷണം. തന്റെ വീട്ടിൽ ബോർവെൽ ഉള്ളതിനാൽ കുടിവെള്ള പ്രശ്‌നമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ രാഷ്ട്രീയം ഇനി നിർണയിക്കുന്നത് ഇവരെ പോലുള്ള നാഗരിക - മധ്യവർഗ വരേണ്യ കരിയറിസ്റ്റുകൾ ആയിരിക്കുമെന്ന് ആശങ്കപ്പെട്ടാണ് സുധാമേനോൻ പോസ്റ്റവസാനിപ്പിക്കുന്നത്. 
പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാനുള്ള ബിൽ ഉടൻ പാസാക്കുക, തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തുല്യപ്രാതിനിധ്യ പ്രസ്ഥാനം എന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. ഇത്തരത്തിലുള്ള സ്ത്രീകൾ അധികാരത്തിലെത്തിയാൽ അത് ശരിയായ അർത്ഥത്തിൽ വനിതാ സംവരണമാകുമോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പട്ടത്. വനിതാ സംവരണമാകുമായിരിക്കും, പക്ഷേ തുല്യപ്രാതിനിധ്യമാകില്ല എന്നുറപ്പ്. കാരണം പുരുഷന്മാരെ പോലെ വനിതകളും സാമൂഹ്യമായി വിഭജിക്കപ്പെട്ടു കിടക്കുകയാണ്. അതു പരിഗണിക്കാതെയുള്ള സംവരണത്തിലൂടെ എത്തിപ്പെടുക സാമൂഹ്യമായി ഉന്നതിയിൽ നിൽക്കുന്ന ഇവരെപ്പോലുള്ളവർ തന്നെയായിരിക്കും. അവിടെയാണ് സംവരണത്തിനകത്തെ സംവരണം എന്ന ആവശ്യം പ്രസക്തമാകുന്നത്. 
സത്യത്തിൽ വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താൽ എന്തു വില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകൾ പാസാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകൾക്കുള്ളത്. തെലങ്കാന വിഭജന വിഷയത്തിൽ പോലും നാമത് കണ്ടു. എന്നിട്ടാണ് കോൺഗ്രസും ബിജെപിയുമടക്കം മിക്കവാറും പാർട്ടികളെല്ലാം പിന്തുണക്കുന്ന ബിൽ പാസാക്കാൻ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാർത്ഥ്യം അതല്ല. ബിൽ പാസാക്കണമെന്നു പറയുന്നവർക്കും അതിൽ ആത്മാർത്ഥതയില്ല എന്നതാണ് സത്യം. ഒരുപക്ഷേ സോണിയാ ഗാന്ധിക്കും സുഷമ സ്വരാജിനും വൃന്ദാ കാരാട്ടിനും ഉണ്ടായിരിക്കാം. എന്നാൽ ഇവരുടെ പാർട്ടിയിലെ പുരുഷ നേതാക്കൾക്ക് ബില്ലിനോട് താൽപര്യമില്ല.  അതു മറിച്ചുവെക്കാനാണ് സംവരണത്തിനകത്തെ സംവരണം എന്ന ശരിയായ ആവശ്യമാണ് ബിൽ പാസാകാൻ തടസ്സം എന്ന വാദം. എന്തുകൊണ്ടാണ് ഈ ആവശ്യത്തിനു നേരെ ബില്ലിന്റെ ശക്തരായ വക്താക്കൾ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലിൽ എഴുതി ചേർത്താൽ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരിൽ പട്ടിക ജാതി  പട്ടികവർഗ  പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും.  ഇന്നത്തെ അവസ്ഥയിൽ ബിൽ പാസായാൽ പാർലമെന്റിലെത്തുന്ന സ്ത്രീകളിൽ മഹാഭൂരിപക്ഷവും സവർണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ.
വനിതാസംവരണ സീറ്റുകൾ നിശ്ചയിക്കുമ്പോൾ അതിൽ പട്ടികജാതി  വർഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവർ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷേ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കാത്ത പോലെ, സ്ത്രീസംവരണ സീറ്റിൽ ഒരു പാർട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ.
ബില്ലനുകൂലികളെന്നു പറയുന്നവരുടെ കാപട്യം വ്യക്തമാക്കാൻ ഒറ്റ കാര്യം മാത്രം പരിശോധിച്ചാൽ മതി. ബിൽ പാർലമെന്റിലെത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇവർ എത്ര സ്ത്രീകൾക്ക് സീറ്റ് കൊടുത്തു എന്നതാണത്. ഈ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയിൽ മൂന്നിലൊന്ന് സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്തരമൊരു ബിൽ പോലും ആവശ്യമില്ലല്ലോ. അധികാരത്തില സ്ത്രീപ്രാതിനിധ്യത്തിൽ ഇസ്‌ലാമിക രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാണെന്നു കൂടി ഓർക്കുക.
ലിംഗ വിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകൾ ഏറെയുണ്ട്. വർഗ -  ജാതി പരിഗണനകളില്ലാതെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങൾ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയിൽ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വർഗപരവും ലിംഗപരവുമായ ചൂഷണം അവർ നേരിടുന്നു. അതിനാൽ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അർത്ഥത്തിൽ ജാതിസംവരണമുൾപ്പെടുത്തി വനിതാസംവരണ ബിൽ പാസാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തേണ്ടത്. മാത്രമല്ല, നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും ഈ ഘട്ടത്തിൽ സംവരണം അനിവാര്യമാണ്. അവരാണല്ലോ യഥാർത്ഥത്തിൽ ഭരണത്തെ നിയന്ത്രിക്കുന്നത്. പാർട്ടി നേതൃത്വങ്ങളിലെ വനിതാ  ജാതി സംവരണം കൂടി ഉറപ്പാക്കുന്ന രീതിയിലാകണം ബിൽ പാസാക്കേണ്ടത്. 
നിർഭാഗ്യവശാൽ പല ഫെമിനിസ്റ്റ് പ്രവർത്തകരും ഈ വിഷയത്തെ സമഗ്രതയിൽ കാണാൻ തയാറാകുന്നില്ല. നിലവിലെ ബിൽ എങ്ങനെയെങ്കിലും പാസാക്കിയാൽ മതിയെന്നു പറയുന്നവർ തുല്യ പ്രാതിനിധ്യം എന്ന ആശയം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാത്തവരാണ്. തന്റെ കൂടെ യാത്ര ചെയ്ത ആ സ്ത്രീയെ പോലുള്ളവർ അധികാരത്തിൽ വരുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്ന സുധാമേനോനെ പോലുള്ളവരും ഒരു സ്വയം വിമർശനത്തിനു തയാറാകണം. സാമൂഹ്യ അവസ്ഥയിൽ അവരേക്കാൾ ഒട്ടും പിറകിലല്ല സുധാമേനോൻ. പക്ഷേ താൻ അടിമുടി രാഷ്ട്രീയ ജീവിയാണെന്നും ശ്വസിക്കുന്നതു പോലും രാഷ്ട്രീയമാണെന്നും അവർ പറയുന്നു. അതു ശരിയാണെങ്കിൽ താനൊരു മേനോനാണെന്നു അവർ ഓരോ നിമിഷവും പ്രഖ്യാപിക്കില്ല. കാര്യങ്ങൾ തുറന്നു പറയുന്ന ആ സ്ത്രീയിൽ നിന്ന് സുധാമേനോനിലേക്കും വനിതാസംവരണത്തിൽ ജാതി സംവരണം ഉൾപ്പെടുത്തേണ്ടതില്ല എന്നു വാദിക്കുന്നവരിലേക്കും വലിയ ദൂരമില്ല എന്നതാണ് യാഥാർത്ഥ്യം. 
 

Latest News