Sorry, you need to enable JavaScript to visit this website.

മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ചതിന്  മദീനയിൽ ശിക്ഷാ നടപടി

മദീന - തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചസമയത്ത് വിശ്രമം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങൾ മദീന ലേബർ ഓഫീസിനു കീഴിലെ പരിശോധനാ സംഘങ്ങൾ കണ്ടെത്തി. നിയമം ലംഘിച്ച കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി അഹ്മദ് അൽസനാനി പറഞ്ഞു. മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും മദീന ലേബർ ഓഫീസ് സംഘങ്ങൾ ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ അറിയിക്കണമെന്ന് അഹ്മദ് അൽസനാനി ആവശ്യപ്പെട്ടു.
ജൂൺ 15 മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ട്. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക. 
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 

Tags

Latest News