Sorry, you need to enable JavaScript to visit this website.

എയർ ഇന്ത്യയുടെ കരിപ്പൂർ-ജിദ്ദ സർവ്വീസ്: പരിശോധനാ സംഘം തിങ്കളാഴ്ച എത്തും

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ 747 വലിയ ജെംബോ വിമാനം സർവ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്ക് എയർ ഇന്ത്യ പ്രതിനിധികൾ തിങ്കളാഴ്ച കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്നുളള വിമാന സർവ്വീസുകളുടെ സമയ സ്ലോട്ട് അടക്കമുളള പരിശോധനക്കും മറ്റു ചർച്ചകൾക്കുമെത്തുന്ന സംഘം എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനെ കാണും. എയർഇന്ത്യയുടെ കോഴിക്കോട് സ്റ്റേഷൻ മാനേജർ റസ അലിഖാൻ ഉൾപ്പെടെയുളളവരാണ് തിങ്കളാഴ്ച പരിശോധനക്ക് കരിപ്പൂരിലെത്തുന്നത്.
എയർപോർട്ട് അതോറിറ്റിയും എയർ ഇന്ത്യയും സംയുക്തമായി തയ്യാറാക്കി ഡി.ജി.സി.എക്ക് കൈമാറിയ പഠന റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം അനുകൂലമായ നടപടികളുണ്ടാവുകയായിരുന്നു. 2015ൽ റൺവേ അറ്റകുറ്റപ്പണികൾക്കായി സർവ്വീസ് നിർത്തിലാക്കിയ ജെംബോ സർവ്വീസുകൾക്കാണ് ഇതോടെ വീണ്ടും തുടക്കം കുറിക്കുന്നത്. കോഡ് ഇ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ തുടങ്ങിയ ഇനത്തിൽപെട്ട വിമാനങ്ങളുടെ റിപ്പോർട്ടാണ് നേരത്തെ ഡി.ജി.സി.എക്ക് നൽകിയത്. ഇവയിൽ എല്ലാ ശ്രേണിയിൽപെട്ട വിമാനങ്ങൾക്കും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും എയർ ഇന്ത്യ ആദ്യഘട്ടത്തിൽ ജെംബോ 747 വിമാനങ്ങളാണ് ജിദ്ദയിലേക്ക് സർവ്വീസിനെത്തിക്കുന്നത്. ജെംബോ വിമാനങ്ങൾ കരിപ്പൂർ റൺവേ പ്രാപ്തമല്ലെന്ന് നേരത്തെ ചില ഉന്നത ഉദ്യോഗസ്ഥർ അനാവശ്യ വിധിയെഴുതിയതാണ് കരിപ്പൂരിന്റെ ചിറകൊടിച്ചത്. പിന്നീട് പ്രതിഷേധ സമരങ്ങളിലൂടെയാണ് ഇത് വീണ്ടെടുക്കാനായത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങുന്നതോടെ പുതിയ സർവ്വീസുകളുടെ പ്രഖ്യാപനമുണ്ടാകും.


 

Latest News