ജിദ്ദ - ഖത്തറിൽനിന്നുള്ള ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി. ഖത്തർ ഗവൺമെന്റ് ഏർപ്പെടുത്തിയ പ്രതിബന്ധങ്ങൾ മറികടന്നാണ് ഖത്തരികൾ ഉംറ നിർവഹിക്കുന്നതിന് എത്തുന്നത്. ആദ്യ ബാച്ച് ഖത്തരി തീർഥാടകർ വെള്ളിയാഴ്ച രാത്രി ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെത്തി. മുതിർന്ന ഉദ്യോഗസ്ഥർ ഇവരെ സ്വീകരിക്കുകയും നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുകയും ചെയ്തു.
ഓൺലൈൻ രജിസ്‌ട്രേഷൻ വ്യവസ്ഥയിൽനിന്ന് ഖത്തരി തീർഥാടകരെ ഒഴിവാക്കിയതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ഖത്തരികളെയും സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യയിലേക്ക് വരുന്നതിനു മുമ്പായി ഖത്തരി തീർഥാടകർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് ഉംറ പാക്കേജുകളിൽ ചേരേണ്ടതില്ല.
ഇവർക്ക് ജിദ്ദ എയർപോർട്ടിലേക്ക് നേരിട്ട് വരുന്നതിന് സാധിക്കും. ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം അനുയോജ്യമായ ഉംറ പാക്കേജുകൾ ബുക്ക് ചെയ്താൽ മതി.
ഖത്തരി തീർഥാടകർക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഹജ്, ഉംറ മന്ത്രാലയം ആദ്യം ഏർപ്പെടുത്തിയ ലിങ്ക് ഖത്തർ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് രണ്ടാമത് മറ്റൊരു ലിങ്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ലിങ്കും ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തതിനെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷൻ വ്യവസ്ഥയിൽനിന്ന് ഖത്തരി തീർഥാടകരെ സൗദി അറേബ്യ ഒഴിവാക്കിയത്.