ന്യൂദൽഹി- പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കാനിരിക്കെ തിരക്കുകളിൽ നിന്നകന്ന് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയും ധ്യാനത്തിലിരുന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നലെ രാവിലെ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രദർശനത്തിന് പുറപ്പെട്ട മോഡി വിമാനത്തിലിരുന്നെടുത്ത മഞ്ഞു മൂടിയ പർവത നിരകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്ക് വെച്ചാണ് യാത്രയെക്കുറിച്ച് അറിയിച്ചത്. തുടർന്നാണ് പർവത പ്രദേശത്തെ പരമ്പരാഗത വസ്ത്രം ധരിച്ചു മോഡി കേദാർനാഥ് ദർശനം നടത്തുന്നതും കാവി പുതച്ച് ഗുഹയിൽ ധ്യാനത്തിലിരിക്കുന്നതുമായ ചിത്രങ്ങൾ വാർത്ത ഏജൻസി പുറത്തു വിട്ടത്.
തെരഞ്ഞെടുപ്പു തിരക്കുകളിൽനിന്നൊഴിഞ്ഞു വ്യക്തിപരമായ ക്ഷേത്രദർശനങ്ങളിലും യാത്രകളിലും ആണെങ്കിലും ഇതിന്റെയെല്ലാം ചിത്രങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നതിൽ മോഡിയും വാർത്ത ഏജൻസിയും മത്സരിച്ചു എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത വേഷവും ഊന്നുവടിയുമായി നടക്കുന്ന മോഡിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ സമ്മിശ്ര പ്രതികരണങ്ങളേറ്റു വാങ്ങി. അതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലും ദർശനം നടത്തി.
ഹിമാലയ നിരകളിലെ ഏറ്റവും പ്രധാന ക്ഷേത്രമായ കേദാർ നാഥിൽ സന്ദർശനം നടത്തിയ മോഡി ഇന്ന് മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമായ ബദരീനാഥിലും സന്ദർശനം നടത്തും. തീർഥാടനമാണെങ്കിലും ഔദ്യോഗിക സന്ദർശനം എന്ന നിലയിലാണ് മോഡിയുടെ യാത്രക്കു അനുമതി നൽകിയത്. എങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിക്കണമെന്നു കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മോഡിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കേദാർനാഥിലും ബദരീനാഥിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോഡി മത്സരിക്കുന്ന വരാണസി മണ്ഡലത്തിൽ ഉൾപ്പെടെ ഇന്നാണ് തെരഞ്ഞെടുപ്പ്.