Sorry, you need to enable JavaScript to visit this website.

പ്രതീക്ഷയോടെ രാഹുലും പ്രതിപക്ഷവും ജനാധിപത്യ വിശ്വാസികളും

തെരഞ്ഞെടുപ്പുഫലം പുറത്തു വരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ കക്ഷികളിൽ പ്രതീക്ഷ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പു പ്രക്രിയയുടെ അവസാന ഘട്ടത്തിലെ സംഭവ വികാസങ്ങൾ, പ്രത്യേകിച്ച് ബംഗാളിലേത്, പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യത്തിനുള്ള സാധ്യത വർധിപ്പിച്ചതാണ് അതിനുള്ള പ്രധാന കാരണം. ഏറ്റവും വലിയ ഒറ്റ പാർട്ടിയായി ബിജെപി മാറിയാലും അവർ പ്രതീക്ഷിക്കുന്ന പോലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നോ പ്രധാന പ്രാദേശിക പാർട്ടികളിൽ നിന്നോ പിന്തുണ ലഭിക്കാനിടയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ പാർട്ടികളെ കോൺഗ്രസുമായി കൂടുതൽ അടുക്കാനാണ് ഈ ദിവസങ്ങളിലെ സംഭവ വികാസങ്ങൾ കാരണമായിരിക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യത കൂടുതൽ തെളിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഭൂരിഭാഗവും കരുതുന്നത്. 
ബംഗാളിൽ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ബിജെപിയും തൃണമൂലുമായി നടക്കുന്നത്. അതാകട്ടെ മോഡി - മമത വാക് പോരിൽ ഒതുങ്ങുന്നില്ല. ഇരുവിഭാഗത്തിന്റേയും അണികൾ തെരുവുകളിലും ഏറ്റുമുട്ടുകയാണ്.  വിദ്യാസാഗർ പ്രതിമ തകർക്കുന്നതു മുതൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ട് പ്രചാരണ സമയം വെട്ടിക്കുറക്കുന്നതു വരെയെത്തി കാര്യങ്ങൾ. ഇതിന്റെയെല്ലാം അന്തിമ ഗുണം മമതക്കാവുമെന്നാണ് വിലയിരുത്തൽ. മിക്കവാറും പാർട്ടികൾ മമതയെ പിന്തുണക്കുന്നതിലേക്കാണ് ഈ സംഭവ വികാസങ്ങൾ നയിച്ചത്. 
രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വാക്കുകളിൽ മിതത്വം പാലിക്കുമ്പോൾ മോഡിക്കും അമിത്ഷാക്കും അവരുടെ ശൈലിയിൽ തന്നെ മറുപടി പറയുകയാണ് മമത.  മോഡി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നും മമത പറയുന്നു. രാജ്യത്തുടനീളമുള്ള പ്രതിമകൾ അടിച്ചുതകർക്കുകയാണ് ബിജെപിക്കാരെന്നും ത്രിപുരയിലെ ലെനിൻ പ്രതിമ മുതൽ ഗുജറാത്തിലെ അംബേദ്കർ പ്രതിമയും ഇപ്പോൾ കൊൽക്കത്തയിലെ വിദ്യാസാഗർ പ്രതിമയും അവർ തകർത്തെന്നും മമത ആരോപിച്ചു. പ്രതിമ തകർത്തത് ആരാണെന്ന് വ്യക്തമായി തെളിഞ്ഞിട്ടില്ലെങ്കിലും അതിന്റെ ഉത്തരവാദിത്തം ബിജെപിയിലാക്കാൻ മമതക്കായി. പ്രതിമ പുനർ നിർമിക്കുമെന്ന മോഡിയുടെ പ്രഖ്യാപനത്തെ തള്ളി, അതിനുള്ള പണം തന്റെ സർക്കാരിന്റെ കൈവശമുണ്ടെന്നും മമത പ്രഖ്യാപിച്ചു. 
ഫോനി ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ അറിയാൻ നരേന്ദ്ര മോഡി വിളിച്ചപ്പോൾ  മമത  പ്രതികരിക്കാതിരുന്നതു മൂലമാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. കാലാവധി പൂർത്തിയായ പ്രധാനമന്ത്രിയോട് ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടായിരുന്നു മമതയുടേത്. മോഡിക്കേറ്റ വലിയ അപമാനമായിരുന്നു അത്. പിന്നീട് അമിത് ഷായുടേയും മറ്റും ഹെലികോപ്റ്ററുകൾക്ക് ബംഗാളിലിറങ്ങാനുള്ള അനുമതി തടഞ്ഞതും ബന്ധത്തെ കൂടുതൽ വഷളാക്കി. പിന്നീട് അമിത് ഷായുടെ റാലിക്കെതിരെ അക്രമവും നടന്നു. 
ജനാധിപത്യ വിരുദ്ധമായ അക്രമ രാഷ്ട്രീയം ബംഗാളിൽ പുതിയതല്ല. 35 വർഷം ഭരിച്ച സിപിഎം തങ്ങളുടെ ഭരണം നിലനിർത്തിയത് മിക്കവാറും അക്രമ രാഷ്ട്രീയത്തിലൂടെയായിരുന്നു. ഇപ്പോൾ തൃണമൂലും ബിജെപിയുമൊക്കെ തുടരുന്നത് അതു തന്നെയാണ്. മമതയുടെ പല നടപടികളും ജനാധിപത്യ വിരുദ്ധമാണെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ലഭിക്കാത്ത തിരിച്ചടി ലഭിക്കുന്നത് മോഡിയേയും ഷായേയും ഞെട്ടിക്കുന്നു. തങ്ങൾ ചെയ്യാത്തത് മമത ചെയ്യുന്നത് കണ്ട് പ്രതിപക്ഷ കക്ഷികൾ മിക്കവാറും ഉള്ളിൽ ചിരിക്കുകയാണ്. 
ബംഗാളിലെ സംഭവങ്ങൾ മാത്രമല്ല, അവസാന ഘട്ടത്തിലെ പല സംഭവ വികാസങ്ങളും പ്രതിപക്ഷം ഐക്യപ്പെടാൻ കാരണമായിട്ടുണ്ട്. ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന പല ബിജെപി നേതാക്കളുടെയും നിലപാടാണ് അതിലൊന്ന്. ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരനെന്നും അദ്ദേഹം ഹിന്ദുത്വ ഭീകരനാണെന്നുമുള്ള കമൽഹാസന്റെ പ്രസ്താവന ആസേതുഹിമാചലം ആഞ്ഞടിച്ചു. മുസ്‌ലിം  ഭീകരത എന്ന് നിരന്തരം ഉരുവിടുന്നവർക്ക് ഹിന്ദുത്വ ഭീകരത എന്നു കേട്ടപ്പോൾ സഹിക്കാനായില്ല. പ്രജ്ഞാസിംഗ് ഠാക്കൂറിലൂടെ പുറത്തു വന്നത്. സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഈ പ്രജ്ഞയാകട്ടെ ഭോപാലിലെ സ്ഥാനാർത്ഥി കൂടിയാണ്. ഗാന്ധിക്കെതിരായ നിലപാട് ബിജെപിയോടടുക്കാൻ സാധ്യതയുള്ള പാർട്ടികളെ പോലും പുനഃപരിശോധനക്ക് വിധേയമാക്കുന്നതായാണ് റിപ്പോർട്ടുകൾ. 
ഇത്തരം സാഹചര്യത്തിലാണ് സാമ്പത്തിക സംവരണം, ഭീകരാക്രമണത്തിനു തിരിച്ചടി, കർഷകർക്ക് സഹായം തുടങ്ങിയ നടപടികളിലൂടെ തെരഞ്ഞെടുപ്പടുത്ത വേളയിൽ മുൻകൈ നേടി എന്നു കരുതപ്പെട്ടിരുന്ന എൻഡിഎയുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചിരിക്കുന്നത്.  തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നതിൽ വലിയ തർക്കമില്ല. എന്നാലവർക്ക് 170 - 180 സീറ്റിനേ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.  ശിവസേന, ജനതാദൾ യുണൈറ്റഡ് എന്നിവരുടെ സീറ്റുകൾ കൂട്ടിയാലും 200 ഓളമേ വരൂ. മറുവശത്ത് കോൺഗ്രസിന്  130 നും 140 നും ഇടയിൽ സീറ്റുണ്ടാകാം.  ഡി എം കെ,  ജനതാദൾ സെക്കുലർ,  എൻസിപി, ആർജെഡി,  ജെഎംഎം എന്നിവയുടെ വിഹിതം കൂട്ടിയാൽ യുപിഎയും 200 സീറ്റിലെത്താം. പിന്നെ വരുന്നത് തൃണമൂൽ, എസ്പി, ബിഎസ്പി, ബിജെഡി, ചന്ദ്രബാബുവും ജഗൻ മോഹൻ റെഡ്ഢിയും, ചന്ദ്രബാബു നായിഡുവും,  ഇടതുപക്ഷം തുടങ്ങിയവരാണ്. ഇവരിൽ ഭൂരിപക്ഷവും കോൺഗ്രസിനെ പിന്തുണക്കാനുള്ള സാധ്യത കൂടുതൽ തെളിഞ്ഞിരിക്കുകയാണ്. ഇവരെല്ലാം ചേർന്ന് ചടുലമായി രാഷ്ട്രപതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിനു ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. അഥവാ ബിജെപിക്കു അവസരം നൽകിയാൽ തന്നെ വിശ്വാസ വോട്ടിൽ പരാജയപ്പെടുത്താമെന്നവർ കരുതുന്നു. എന്നാൽ രാഷ്ട്രീയ ചാണക്യനായ അമിത് ഷായുടെ സാന്നിധ്യം അത്തരമൊരു സാഹചര്യത്തെ ബിജെപിക്കനുകൂലമാക്കി മാറ്റുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം തന്നെയായിരിക്കും പ്രധാനം.
അതിനിടെ രാഹുലിനു പകരം മറ്റൊരാളെ പ്രധാനമന്ത്രിയാക്കാൻ പ്രതിപക്ഷ പാർട്ടികളിലെ ചിലരെല്ലാം നടത്തിയിരുന്ന നീക്കം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. മായാവതിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നൽകി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മമത ബംഗാളിൽ തന്നെ തുടരാനാഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ ബിജെപി അറ്റകൈ പ്രയോഗിക്കുമോ എന്ന ഭയവും നിലവിലുണ്ട്. മോഡിയെ മാറ്റി നിതിൻ ഗഡ്ഗരിയെ പ്രധാനമന്ത്രിയാക്കി കൂടുതൽ പാർട്ടികളുടെ പിന്തുണ നേടാനോ അതുമല്ലെങ്കിൽ മായാവതിയെയോ ചന്ദ്രശേഖര റാവുവിനെയോ നവീൻ പട്‌നായിക്കിനെയോ നിതീഷ് കുമാറിനെയോ പ്രധാനമന്ത്രിയാക്കി ഭരണം പിടിക്കാനോ ബിജെപി ശ്രമിക്കുമെന്ന ശ്രുതി പരന്നിട്ടുണ്ട്. എന്നാൽ വിജയിക്കാനെളുപ്പമല്ല. തീർച്ചയായും ഇപ്പോഴത്തെ സാഹചര്യം രാഹുലിനനുകൂലവും മോഡിക്ക് പ്രതികൂലവുമാണ്. ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോൾ ഫലവും ഇത്തരത്തിലാണെന്ന വാർത്ത പുറത്തു വന്നിട്ടുമുണ്ട്. അതിനാൽ തന്നെ പ്രതീക്ഷയിലാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ജനാധിപത്യ വിശ്വാസികളും.

Latest News