Sorry, you need to enable JavaScript to visit this website.

മൊബൈല്‍ കട നടത്താന്‍ വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരന് അരലക്ഷം റിയാല്‍ പിഴ

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തുന്നതിന് വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരന് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദിൽ മൊബൈൽ ഫോൺ ആക്‌സസറീസ് സ്ഥാപനം നടത്തുന്നതിന് ആവശ്യമായ ഒത്താശകൾ വിദേശിക്കു ചെയ്തുകൊടുത്ത അബ്ദുറഹ്മാൻ ബിൻ ത്വലാൽ ആലുജബർ അൽറശീദിന് 50,000 റിയാൽ ആണ് കോടതി പിഴ ചുമത്തിയത്. 


ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 


റിയാദിലെ അൽഅമൽ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ ഫോൺ ആക്‌സസറീസ് സ്ഥാപനം ഏഷ്യൻ വംശജൻ ബിനാമിയായി നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം നടത്തിയ റെയ്ഡിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.

Latest News