മക്ക- ചെങ്കടലിലൂടെ ചൈനയിലേക്ക് നീങ്ങുകയായിരുന്ന ചരക്കുകപ്പലിലെ ജീവനക്കാരനായ ഫിലിപ്പിനോ വംശജന് സൗദി നാവിക അതിർത്തി സുരക്ഷാസേന രക്ഷയായി.
ജിദ്ദ സെർച്ച് ആന്റ് റെസ്‌ക്യൂ കോഡിനേഷൻ സെന്റർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രിൻസ് മുഹമ്മദ് ബിൻ നായിഫ് നേവൽ ബെയ്‌സിന് കീഴിലുള്ള പട്രോൾ സംഘമാണ് യാത്രക്കിടെ ഇടതു കൈക്ക് പരിക്കേറ്റ നാവികനെ ജിദ്ദ പോർട്ടിലേക്ക് കൊണ്ടുവന്നത്. തങ്ങളുടെ ജീവനക്കാരനെ രക്ഷപ്പെടുത്തണമെന്ന് കാപൽ ലാംബെർട്ട് എന്ന കപ്പലിൽനിന്ന് ജിദ്ദ ഇസ്‌ലാമിക് പോർട്ടിന്റെ സെക്യൂരിറ്റി യൂണിറ്റിലേക്കാണ് സന്ദേശം വന്നത്. ഉടൻ തന്നെ അതിർത്തി സുരക്ഷാ സേനയുടെ കീഴിലുള്ള 'അൽജൗഫ് 101' ബോട്ട് 14 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന കപ്പലിലേക്ക് മെഡിക്കൽ സംഘവുമായി കുതിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം പോർട്ടിലെത്തിച്ച 31 കാരനെ റെഡ് ക്രസന്റ് അതോറിറ്റിയുടെ ആംബുലൻസ് ഉപയോഗിച്ച് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.