മമ്മുട്ടിയേയും മോഹൻലാലിനേയും അനുകരിക്കുന്ന മിമിക്രി ആർടിസ്റ്റുകൾ നമുക്കേറെയുണ്ട്. എന്നാൽ ഒരേ സമയം പാതി മുഖം കൊണ്ട് മമ്മുട്ടിയേയും അടുത്ത നിമിഷം മുഖത്തിന്റെ മറ്റേ പാതി കൊണ്ട് മോഹൻലാലിനേയും സൃഷ്ടിക്കുന്ന അസുലഭ സിദ്ധിയാണ് സിറാജ് പയ്യോളിയുടേത്.
ഇത് സിറാജ് പയ്യോളി. അനുകരണ കലയിൽ അപ്രമാദിത്തം നേടിയ അപൂർവ സിദ്ധികളുള്ള കലാകാരൻ. ഹാസ്യാനുകരണത്തിൽ പുതിയ രീതി കൊണ്ടു വന്ന കോഴിക്കോട് പയ്യോളിക്കടുത്ത തുറയൂർ ഗ്രാമക്കാരനായ ഈ കലാകാരൻ ജിദ്ദയിലെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. മമ്മുട്ടിയേയും മോഹൻലാലിനേയും അനുകരിക്കുന്ന മിമിക്രി ആർടിസ്റ്റുകൾ നമുക്കേറെയുണ്ട്. എന്നാൽ ഒരേ സമയം പാതി മുഖം കൊണ്ട് മമ്മുട്ടിയേയും അടുത്ത നിമിഷം മുഖത്തിന്റെ മറ്റേ പാതി കൊണ്ട് മോഹൻലാലിനേയും സൃഷ്ടിക്കുന്ന അസുലഭ സിദ്ധിയാണ് സിറാജ് പയ്യോളിയുടേത്. ലൈവായുള്ള രൂപമാറ്റമാണ് സിറാജിന്റെ പ്രത്യേകത.
സിറാജിന്റെ സിദ്ധി കണ്ടറിഞ്ഞ മമ്മുട്ടി, പുത്തൻപണം എന്ന സിനിമയിൽ സിറാജിന് നല്ലൊരു റോൾ നൽകി. കാട്ടുമാക്കാൻ എന്ന പടത്തിലും സിറാജ് അഭിനയിച്ചു.
പാട്ട്, ചിത്രരചന, പെയിന്റിംഗ് എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള സിറാജ്, മറ്റ് പല കലാകാരന്മാർക്കും അസാധ്യമായ വിധത്തിൽ അനുകരണം നടത്തുന്നതിനാൽ ബി ഫോർ യു കോമഡി സംഘത്തോടൊപ്പം നിരവധി രാജ്യങ്ങളിൽ പ്രകടനം നടത്താനുള്ള അവസരം കിട്ടി. പ്രേക്ഷകരത്രയും നിറഞ്ഞ കൈയടിയോടെയാണ് സിറാജിന്റെ മിമിക്രി സ്വീകരിച്ചത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ മോഹൻലാലിനെ അനുകരിച്ച് കൊണ്ടുള്ള അഭിനയമാണ് സിറാജിന്റെ മാസ്റ്റർപീസ്. നസീറയാണ് സിറാജിന്റെ പത്‌നി. മക്കൾ: സബാ ഷെറിൻ, ഷെറിൻ ഇബാദി.