Sorry, you need to enable JavaScript to visit this website.

നിയമബിരുദം നേടിയ പണ്ഡിതരെ ആദരിച്ചു 

കോഴിക്കോട് - മർകസ് നോളജ് സിറ്റിയിൽ നടന്ന സംസ്ഥാനതല ശരീഅത്ത് സെമിനാറിൽ മർകസ് മതമീമാംസയിലെ ബിരുദകോഴ്‌സായ സഖാഫി പഠനത്തോടൊപ്പം നിയമബിരുദം നേടിയ 27 യുവപണ്ഡിതരെ ആദരിച്ചു. 
മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ശരീഅത്ത് സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി.
മർകസ് ശരീഅത്ത് കോളേജിലെ സഖാഫി പഠനത്തോടപ്പമാണ് ഇവർ ത്രിവത്സര എൽ.എൽ.ബി പൂർത്തിയാക്കി കർമ്മരംഗത്തേക്കിറങ്ങിയത്. 
ഇസ്‌ലാമിക ശരീഅത്തിലും ആധുനിക നിയമ സംഹിതകളിലും ആഴത്തിലുള്ള പണ്ഡിതരെ  സമുദായത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന വിധത്തിൽ രൂപപ്പെടുത്തി, രാജ്യത്തിന്റെ പ്രധാന സംവിധാനങ്ങളിൽ ഒന്നായ നിയമവ്യവസ്ഥയിൽ ക്രിയാത്മകമായ മാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മർകസിന്റെ സാമ്പത്തിക സ്‌കോളർഷിപ്പോടെയാണ് ഇവർ നിയമപഠനം പൂർത്തിയാക്കിയത്. മഞ്ചേരി ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിയാബ് സഖാഫി, കോഴിക്കോട് ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സയ്യിദ് സുഹൈൽ സഖാഫി, ഷെഹ്‌സാദ് സഖാഫി, ശൗക്കത്ത് സഖാഫി,  കാസർകോട് കോടതിയിലെ ഉബൈദ് സഖാഫി, പരപ്പനങ്ങാടി കോടതിയിലെ സ്വാലിഹ് സഖാഫി, ഡൽഹി ഹൈക്കോടതിയിലെ റംശാദ് സഖാഫി തുടങ്ങിയവർ ഇവരിൽ ഉൾപ്പെടുന്നു. 
ചുള്ളിക്കോട് ഹുസൈൻ സഖാഫി, ശംസീർ സഖാഫി, ഷെഹ്‌സാദ് സഖാഫി, റാസിഖ് സഖാഫി, മുഷ്താഖ് സഖാഫി എന്നിവർ നിയമത്തിൽ ബിരുദാനന്തര ബിരുദത്തിനായും വിവിധ യൂണിവേഴ്‌സിറ്റികൾക്ക് കീഴിൽ പഠിക്കുന്നു. 
കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ് മതത്തിലും ആധുനിക നിയമത്തിലും ആഴത്തിലുള്ള ധാരണയുള്ള സഖാഫി പണ്ഡിതരുടെ മർകസിന്റെ കീഴിലുള്ള ഈ ഇടപെടലുകൾ എന്ന് നോളജ് സിറ്റി  ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.നിലവിൽ മർകസ് ശരീഅത്ത് സിറ്റിയിലെ കോഴ്‌സ് നടക്കുന്നത്. നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന യുനാനി മെഡിക്കൽ കോളേജ്, ലോ കോളേജ് എന്നിവയിൽ കൂടി പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയാണ്. സമീപ ഭാവിയിൽ തന്നെ, അഭിഭാഷകരോടൊപ്പം സഖാഫിമാരായ മെഡിക്കൽ ഡോക്ടർമാരും നോളജ് സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കും. 
കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ,  പൊന്മള മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.   
 

Latest News