ബംഗളൂരു- ദക്ഷിണ കർണാടകയിലെ തുമകുരു ലോക്‌സഭാ മണ്ഡലത്തിൽ ജനതാദൾ സെക്യുലാർ നേതാവ് എച്ച്.ഡി ദേവെഗൗഡ നാമനിർദേശ പത്രിക സമർപ്പിച്ചു. പേരക്കുട്ടി പ്രജ്വൽ രേവണ്ണക്കായി സ്ഥിരം മണ്ഡലമായ ഹാസൻ സമ്മാനിച്ചാണ് അദ്ദേഹം തുമകുരയിലേക്ക് മാറിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് വിജയിച്ച മറ്റൊരു മണ്ഡലമായ മാണ്ഡ്യയിൽ മറ്റൊരു പേരമകൻ നിഖിൽ കുമാരസ്വാമിയാണ് മത്സരിക്കുന്നത്. ചുരുക്കത്തിൽ മുത്തച്ഛനും പേരക്കുട്ടികളും കൂടി വിജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങൾ കൈക്കലാക്കി.
ഹാസനിൽനിന്ന് മാറുമ്പോൾ എവിടെ മത്സരിക്കണമെന്ന് ദേവെഗൗഡക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ബംഗളൂരു നോർത്ത് ആണ് ആദ്യം പരിഗണിച്ച മണ്ഡലം. എന്നാൽ കൂടുതൽ സുരക്ഷിതം തുമകുരുവാണെന്ന് പിന്നീട് തീരുമാനിക്കുകയാരുന്നു.
സഖ്യധാരണ അനുസരിച്ച് ബംഗളൂരു നോർത്തിൽ ജനതാദൾ ആണ് മത്സരിക്കേണ്ടതെങ്കിലും ഇവിടെ സ്ഥാനാർഥിയെ നിർത്താൻ അവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തുമകുരുവിലെ തമാശ പക്ഷേ മറ്റൊന്നാണ്. ദേവെഗൗഡ ഇവിടെ നേരിടുക കോൺഗ്രസ് സ്ഥാനാർഥിയെയാണ്. സിറ്റിംഗ് എംപി തന്നെയാണ് ഇവിടെ മത്സരിക്കുന്നത്.
സീറ്റ് വിഭജന ധാരണയനുസരിച്ച് തുമകുരു ജനതാദളിന് തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ സിറ്റിംഗ് എംപി എസ്.പി മുദ്ദഹാനുമെ ഗൗഡയെ ഈ തീരുമാനം ഞെട്ടിച്ചു. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ സ്വാധീനിച്ച് സീറ്റുറപ്പിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും മാറി നിൽക്കാനായിരുന്നു അന്തിമ നിർദേശം. എന്നാൽ ഇതിന് വഴങ്ങാൻ മുദ്ദഹാനുമെ തയാറായില്ല. കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം പത്രിക സമർപ്പിച്ചു കഴിഞ്ഞു.
'എനിക്ക് ആത്മവിശ്വാസമുണ്ട്, സിറ്റിംഗ് എംപിയെന്ന നിലയിൽ സീറ്റ് എനിക്ക് തരേണ്ടതായിരുന്നു' -അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എംപിമാരിൽ ഒഴിവാക്കപ്പെട്ടത് താൻ മാത്രമാണെന്ന് പരിതപിച്ച മുദ്ദഹാനുമെ ഗൗഡ ജനങ്ങളിൽ താൻ വിശ്വാസമർപ്പിക്കുകയാണെന്നും അവർ തന്നെ രക്ഷിച്ചുകൊള്ളുമെന്നും ആശ്വസിക്കുന്നു.
ഏപ്രിൽ 18 നാണ് തുമകുരുവിൽ വോട്ടെടുപ്പ്.