Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം

റിയാദ് - സൗദിവൽക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. 
സൗദി പൗരന്മാരുടെ കഴിവുകളും നൈപുണ്യവും ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. സ്വകാര്യ മേഖലയിൽ സൗദി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി ഫലപ്രദമായ സംഭാവന നൽകുമെന്നും ഇതിലൂടെ പ്രതീക്ഷകൾ സാക്ഷാൽക്കരിക്കാൻ കഴിയുമെന്നും കരുതുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. 
സൗദികളുടെ നൈപുണ്യം ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സൗദികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് സമാരംഭം കുറിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി ഡയറക്ടർ ജനറൽ മുഹമ്മദ് അൽസുദൈരി പറഞ്ഞു. ഉദ്യോഗാർഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനും തൊഴിൽ വിപണിയിലെ അവരുടെ നൈപുണ്യം ഉയർത്തുന്നതിനുമാണ് പുതിയ പദ്ധതി. ഇതു പ്രകാരം സ്വകാര്യ മേഖലയിൽ പുതുതായി നിയമിക്കുന്ന സൗദികളുടെ വേതനത്തിന്റെയും അവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള ചെലവിന്റെയും നിശ്ചിത ശതമാനം മാനവ ശേഷി വികസന നിധി വഹിക്കും. സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ പങ്കാളിത്തം ഉയർത്തുന്നതിനാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി 36 മാസത്തേക്കാണ് സൗദി ജീവനക്കാരുടെ വേതന വിഹിതം മാനവ ശേഷി വികസന നിധി വഹിക്കുകയെന്നും മുഹമ്മദ് അൽസുദൈരി പറഞ്ഞു. 
സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി ജോലിക്കു വെക്കുന്ന സൗദികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കുന്ന പദ്ധതി മാനവ ശേഷി വികസന നിധി നേരത്തെ നടപ്പാക്കിയിരുന്നു. ഇത് പിന്നീട് നിർത്തിവെക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതവും മാനവ ശേഷി വികസന നിധി വഹിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതമായി പ്രതിമാസം 2500 റിയാൽ തോതിൽ അഞ്ചു വർഷക്കാലമാണ് മാനവ ശേഷി വികസന നിധി വഹിച്ചത്. സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ മിനിമം വേതനം 5600 റിയാലായി ഉയർത്തിയതോടെയാണ് വേതന വിഹിതം വഹിക്കുന്ന പദ്ധതി നിധി ആരംഭിച്ചത്. 

 

Latest News