Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ ഉപദ്രവിച്ച അച്ഛന്‍; എച്ച്മുക്കുട്ടിയുടെ തുറന്നു പറച്ചിലില്‍ ഞെട്ടിത്തരിച്ച് സുഹൃത്തുക്കള്‍

എച്ച്മുക്കുട്ടി(വലത്ത്) സുഹൃത്തുക്കളായ റജീന നൂര്‍ജഹാന്‍, യാസ്മിന്‍ എന്‍.കെ. എന്നിവരോടൊപ്പം

പ്രശസ്ത എഴുത്തുകാരി എച്മുക്കുട്ടി ഫേസ് ബുക്കില്‍ എഴുതി വരുന്ന ജീവിതാനുഭവങ്ങള്‍ വായനക്കാരെ ഞെട്ടിച്ച തുറന്നു പറച്ചിലിലെത്തി.  
എന്റെ രക്തവും മാംസവും നിങ്ങള്‍ക്കായി എന്ന തലക്കെട്ടിലുള്ള 96,97 കുറിപ്പുകളാണ് എച്ച്മുക്കുട്ടിയുടെ സഹൃത്തുക്കളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്. ആളെ വെളിപ്പെടുത്താതെ ജോസഫ് എന്ന പേരിട്ട് വിളിക്കുന്ന തന്റെ മുന്‍ ഭര്‍ത്താവ് പിഞ്ചുമകളെ ഉപദ്രവിച്ച കഥയാണ് 96 മത്തെ കുറിപ്പിലുള്ളത്.
കുഞ്ഞിനെ ഉപദ്രവിച്ച ദുഷ്ടനെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായിരിക്കയണ് പ്രിയപ്പെട്ട എഴുത്തുകാരിയുടെ സുഹൃത്തുക്കള്‍.  

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
എന്റെ രക്തവും മാംസവും... നിങ്ങള്‍ക്കായി

96

രാത്രി ഞാനും പപ്പനും ഭാഗ്യയും തീരേ ഉറങ്ങിയില്ല. കട്ടന്‍ കാപ്പി കുടിച്ചും തെങ്ങും തടത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചേരയെ നോക്കിയും കൂമന്റേയും പുള്ളിന്റേയും സ്വരങ്ങള്‍ ശ്രവിച്ചും വീട്ടുവരാന്തയിലിരുന്ന് നേരം വെളുപ്പിച്ചു. ഉറങ്ങാത്തതുകൊണ്ട് രാവിലെ ഉണരുന്ന പ്രശ്‌നം എളുപ്പമായിരുന്നു. കഠിനമായ ക്ഷീണം തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ കുളിച്ചു തയാറായി. രാവിലെ ഏഴരയോടെ ജയ്‌ഗോപാല്‍ എത്തിച്ചേര്‍ന്നു ഞാനും അമ്മീമ്മയുമാണ് സബ് കോടതിയില്‍ പോയത്. പപ്പന്‍ വരാന്‍ പാടില്ലെന്നും അയാളുടെ മുമ്പില്‍ കുട്ടിയെ കൈമാറാന്‍ ജോസഫിനു കഴിയില്ലെന്നും അറിയിച്ചിരുന്നു ബാലചന്ദ്രന്‍. എന്റെ അമ്മ ഓഫീസില്‍ പോയി. അവിടമായിരുന്നുവല്ലോ എന്നും അമ്മയുടെ ഒരേയൊരു അഭയകേന്ദ്രം.

ജോസഫും വക്കീലും ബാലനും വക്കീലിന്റെ ഭാര്യയായ അഡ്വക്കേറ്റും ഒക്കെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അച്ഛനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും അവരുടെ സംഘത്തില്‍ എത്തി ചേര്‍ന്നു.

കുഞ്ഞ് വന്നിരുന്നില്ല.

കേസ് വിളിച്ചു. എന്റെ വക്കീല്‍ ഈ ഒത്തുതീര്‍പ്പ് ഗതികേടുകൊണ്ടാണ് സമ്മതിക്കുന്നതെന്ന് പ്രഖ്യാപിച്ചു. അപ്പോള്‍ ജോസഫിന്റെ വക്കീല്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ പപ്പനെ കല്യാണം കഴിക്കുമെന്നും ജോസഫ് നേരത്തെ തന്നെ കല്യാണം കഴിച്ചുവെന്നും എനിക്ക് ഒത്തുതീര്‍പ്പ് വേണ്ടെങ്കില്‍ അവര്‍ക്കു യാതൊരു നിര്‍ബന്ധവുമില്ലെന്നും പറഞ്ഞു.

വീണ്ടും പ്രശ്‌നമായി . തീരുമാനിക്കൂ എന്ന് കോടതി സമയം തന്നു.

ജയ്‌ഗോപാല്‍ പോയി എന്റെ വക്കീലിനോട് സംസാരിച്ചു. അദ്ദേഹം അഡ്വ. രാജഗോപാലിന്റെ ജൂനിയര്‍ ആയിരുന്നല്ലോ. അദ്ദേഹത്തിന് ഒത്തുതീര്‍പ്പ് ഒട്ടും ഇഷ്ടമായില്ല. എങ്കിലും ജയ്‌ഗോപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൗനം പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ചു.

അതിനകം സബ്ജഡ്ജ് കേസ് കടലാസ്സുകള്‍ ഒക്കെ പരിശോധിക്കുകയും അച്ഛന്‍ എനിക്കെതിരേ എഴുതിയ ആ അഫിഡവിറ്റ് കാണുകയും ചെയ്തു. 'എനിക്ക് ഒന്നും തീരുമാനിക്കാന്‍ പറ്റില്ലെന്നും കേസ് ഞാന്‍ സെഷന്‍സ് കോര്‍ട്ടിലേക്ക് റഫര്‍ ചെയ്യൂന്നു'വെന്നും പറഞ്ഞ് സബ്ജഡ്ജ് കേസില്‍ നിന്നും ഒഴിവായി.

ഞാന്‍ അമ്മീമ്മയുടേയും ജയ്‌ഗോപാലിന്റേയും ഇടയ്ക്ക് മരിച്ചതു പോലെ ഇരിക്കുകയായിരുന്നു.

സെഷന്‍സ് കോടതിയില്‍ ഒരു കൊലപാതകകേസിന്റെ വിചാരണ നടക്കുകയായിരുന്നതുകൊണ്ട് ഈ ഒത്തുതീര്‍പ്പ് അവിടെ പരിഗണനക്ക് വന്നില്ല. പറ്റിയാല്‍ നാളെ വന്നേക്കും എന്നായി സ്ഥിതി.

കോടതി ഓര്‍ഡര്‍ ആവാതെ ജോസഫ് കുഞ്ഞിനെ എനിക്ക് തരില്ല.

എനിക്ക് മരിച്ചാല്‍ മതിയെന്ന് തോന്നി. ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ട് നിയമം എഴുതിയ, അത് അംഗീകരിച്ച എല്ലാവരേയും ഞാന്‍ നെഞ്ചുപൊട്ടി പ്രാകി. ഇന്ത്യാരാജ്യത്തെ, അതിന്റെ ഭരണാധികാരികളെ, നിയമങ്ങളെ, ന്യായാധിപരെ എല്ലാം ഞാന്‍ പ്രാകി. എല്ലാം കടലെടുക്കട്ടെ... അഗ്‌നിപര്‍വതം പൊട്ടി ലാവയൊഴുകട്ടെ. ഈരാജ്യം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നുടയട്ടെ.

കുറച്ച് കഴിഞ്ഞപ്പോള്‍ മിഡിയും ടോപ്പും ധരിച്ച കുഞ്ഞ് വന്നു. കുഞ്ഞ് ജോസഫിനെ കെട്ടിപ്പിടിച്ചാണ് നിന്നിരുന്നത്. ജോസഫും ജയസൂര്യന്‍ വക്കീലും ഒന്നിച്ചു ഒത്തിരി സമയം സംസാരിച്ചു നിന്നു.

അതുകഴിഞ്ഞ് ജയസൂര്യന്‍ വക്കീല്‍ എന്റടുത്ത് വന്ന് പറഞ്ഞു. 'ഒത്തുതീര്‍പ്പ് ഓര്‍ഡര്‍ ആയിട്ടില്ല, അതുകൊണ്ട് കുഞ്ഞിനെ തരാന്‍ ജോസഫിന് താല്പര്യം ഇല്ല. പക്ഷേ, ഇന്നലെ തന്നെ ഭൂമി എഴുതിക്കൊടുത്ത, അത്ര മെഗ്‌നാനിമസ് ആയ നിങ്ങളോട് പോക്രിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇന്ന് ഓര്‍ഡര്‍ വന്നില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല, കുഞ്ഞിനെ കൊണ്ടുപൊക്കോളൂ.'

ഞാന്‍ കേള്‍വി നഷ്ടപ്പെട്ടവളെപ്പോലെ ഇരുന്നു. ജയസൂര്യന്റെ ഭാര്യ ലീന വക്കീല്‍ കുഞ്ഞിനെ എന്റടുത്തേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു. 'ജോസഫ് കഷ്ടപ്പെട്ട് കുഞ്ഞിനെ നോക്കുന്നതു കാണുമ്പോള്‍ ഞാന്‍ എപ്പോഴും പറയുമാരുന്നു, കുട്ടിയെ അമ്മയ്ക്ക് കൊടുക്കുന്നതാ ബുദ്ധിയെന്ന്... എന്തിനാ പാവം, ജോസഫ് ഇങ്ങനെ കഷ്ടപ്പെടണത് ല്ലേ... നമ്മള്‍ പെണ്ണുങ്ങള്‍ക്ക് കുട്ടിയെ നോക്കിവളര്‍ത്താന്‍ അറിയണപോലേ ആര്‍ക്കാ അറിയാ?'

ഞാന്‍ പുഞ്ചിരിച്ചു. ഉമിനീര്‍ വറ്റിപ്പോയതുകൊണ്ട് ഒരു ശബ്ദവും വന്നില്ല. അവരെ ഞാന്‍ മിനുമിനാ നോക്കിയിരുന്നു.

കുഞ്ഞിന്റെ കൈയില്‍ പിടിച്ചെങ്കിലും കൈ വിടുവിച്ച് കുഞ്ഞ് ജോസഫിനടുത്തേക്ക് ഓടിപ്പോയി. എനിക്ക് കണ്ണീര്‍ പോലും വരുന്നുണ്ടായിരുന്നില്ല. 'അമ്മേദെ ചത്തല 'എന്നു പറഞ്ഞിരുന്ന കുഞ്ഞാണത്. അമ്മക്ക് എപ്പോഴും 'ആയിഡലം ഉമ്മ' തന്നിരുന്ന കുഞ്ഞ്...'അമ്മേദെ ബൊച്ചി കുടിച്ചണ ചുന്തലി'

മരണം എന്നെ അനുഗ്രഹിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ കുഞ്ഞിന്റെ കൈയും പിടിച്ചു വന്ന് എന്നെയും അമ്മീമ്മയേയും വിളിച്ചു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ജയ്‌ഗോപാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നിറുത്തീരുന്നു. ബാലന്‍ ജയ്‌ഗോപാലിന്റടുത്തിരുന്നു. ഞാനും അമ്മീമ്മയും പുറകിലത്തെ സീറ്റിലും.

കാര്‍ തിരിയുമ്പോള്‍ ജോസഫ് റോഡില്‍ നിന്ന് ലോകം അവസാനിച്ചത് പോലെ നോക്കുകയും കൈ വീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുഞ്ഞ് അതു കണ്ടു 'അപ്പാളൂ 'എന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ബാലന്‍ പറഞ്ഞു. 'ജഡ്ജി പറഞ്ഞിരിക്കുന്നത് ഇനി കുറച്ചു സമയം അമ്മേടെ ഒപ്പം പാര്‍ക്കണമെന്നാണ്. ഇതാ ഇവനാണ് ജഡ്ജീടെ െ്രെഡവര്‍. ഇവന്‍ ചെന്ന് ജഡ്ജിക്ക് റിപ്പോര്‍ട്ട് കൊടുക്കും.'

കുഞ്ഞ് ജയ്‌ഗോപാലിനെ തുറിച്ച് നോക്കി മൗനമായിരുന്നു.

പക്ഷേ, ജോസഫിന്റ വീട്ടിലേക്ക് തിരിയേണ്ടുന്ന വഴി കടന്നുപോന്നപ്പോള്‍ വണ്ടി 'തിരിക്കെടാ െ്രെഡവറേ' എന്നായി കുഞ്ഞിന്റെ ആക്രോശം. ജയ്‌ഗോപാല്‍ ഒന്നു നോക്കിയപ്പോള്‍ കുഞ്ഞ് മുഖം താഴ്ത്തി.

ബാലന്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. 'മക്കള് വിഷമിക്കണ്ട. അമ്മേടെ വീട്ടില് എന്ത് വിഷമമുണ്ടായാലും അപ്പൂന്റച്ഛനെ ഫോണ്‍ വിളിച്ചാ മതി. അപ്പൂന്റെ അച്ഛന്‍ പറന്ന് വന്ന് വാവേ കൊണ്ട് പോവും'

തിരിഞ്ഞ് ഉരത്ത ശബ്ദത്തില്‍ 'വാവയെ മര്യാദക്ക് നോക്കിക്കോളണ'മെന്ന് എനിക്കും അമ്മീമ്മക്കും താക്കീത് തരാനും ബാലന്‍ മറന്നില്ല.

വീട്ടിലെത്തിയപ്പോള്‍ പപ്പനെ കണ്ടതും വാവയുടെ മട്ട് മാറി. 'എടാ കള്ളാ... എന്റമ്മയെ കട്ടോണ്ട് പോയ കള്ളാ 'എന്ന് വിളിച്ച് പപ്പന് രണ്ടടി വെച്ച് കൊടുത്തു. എന്നിട്ട് ബാലനോട് 'ഇവനെ അടിച്ചു കൊല്ല് അപ്പൂന്റച്ഛാ ' എന്ന് അലറി.

ബാലന്‍ ഉടനെ പപ്പന്റെ പുറത്ത് അടിച്ചു. വലിയ ഒച്ച കേള്‍ക്കുന്ന വിധത്തില്‍.. പപ്പന്‍ 'ങേ ,ങേ അയ്യോ മതിയേ അടിക്കല്ലേ കൊല്ലല്ലേ' എന്നൊക്കെ കരഞ്ഞു.

'ഇനിയടിച്ചാല്‍ ഇവന്‍ ചത്തുപോകു'മെന്നും 'ചത്തുപോയാല്‍ അപ്പൂന്റച്ഛന്‍ ജയിലിലാകു'മെന്നും പറഞ്ഞപ്പോള്‍ വാവ 'അടിക്കണ്ട 'എന്ന് പറഞ്ഞ് അകത്തേക്ക് പോയി.

ജോസഫിന്റ ഒരു ഫോട്ടൊ കുഞ്ഞ് കൈയില്‍ പിടിച്ചിരുന്നു. കളിപ്പാട്ടങ്ങളും ഉടുപ്പുമൊക്കെ കണ്ടപ്പോള്‍ വാവക്ക് സന്തോഷമായി. 'ഇവിടെ എന്തുടുപ്പാണിടുക എന്തു വെച്ചാണ് കളിക്കുക എന്നൊക്കെ ഓര്‍ത്ത് വിഷമമായിരുന്നു' എന്നു വാവ പറഞ്ഞു.

പിന്നെ വീട്ടിലെ എല്ലാ മുറികളിലും നടന്നു. ബാലനും ജയ്‌ഗോപാലും സൂത്രത്തില്‍ യാത്ര പറഞ്ഞു പോയി. ഞാന്‍ വാവയേം കൊണ്ട് പറമ്പിലൊക്കെ നടന്നു. പപ്പന്‍ ഭാഗ്യയോടും അമ്മയോടും അമ്മീമ്മയോടും സംസാരിച്ചു കൊണ്ടിരുന്നു.

വാവയുടെ മനസ്സ് നിറയെ സംശയങ്ങളാണെന്ന് എനിക്കറിയാമായിരുന്നു. കുട്ടി എന്നെ അമ്മ എന്ന് വിളിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ക്ഷമ മാത്രമേ മാര്‍ഗമുള്ളൂ എന്നും ഞാനറിഞ്ഞു.

പെട്ടെന്നായിരുന്നു ചോദ്യം വന്നത്...

'നിങ്ങളെന്നെ ഡല്‍ഹിയില്‍ കൊണ്ടുപോയി പഠിപ്പിക്കും? '

ഞാന്‍ ഉവ്വെന്ന് പറഞ്ഞു.

കാശുണ്ടോ നിങ്ങളുടെയടുത്ത് ?

ഉവ്വ്.. വാവേ പഠിപ്പിക്കാനൊക്കെ അമ്മേടേ കൈയില് കാശുണ്ട്.

'ഉം. അല്ലെങ്കില്‍ പപ്പനും പപ്പന്റെ കൂട്ടുകാരും നിങ്ങക്ക് ഇഷ്ടം പോലെ കാശ് തരുന്ന് അപ്പാളു പറഞ്ഞ് തന്നിട്ടുണ്ട്. '

എന്റെ ഹൃദയത്തില്‍ വലിയൊരു തേള്‍ കടിച്ചു. വേദനിച്ചു പുളയുമ്പോഴും ഞാന്‍ പുഞ്ചിരിച്ചു തന്നെ നിന്നു.

പക്ഷേ, സംഭാഷണം നീണ്ടു പോയപ്പോള്‍ വാവയുടെ പിടുത്തം കൊഴിഞ്ഞു തുടങ്ങി. മമ്മിയെപ്പറ്റിയും അപ്പാളുവിനെപ്പറ്റിയും സ്‌കൂളിനെപ്പറ്റിയും ഒക്കെ പറഞ്ഞു തുടങ്ങി. അറിയാതെ തന്നെ അമ്മ, എന്നും റാണിച്ചിത്തി, ഭാഗ്യം ചിത്തി, രാജമ്മ( എന്റെ അമ്മ), രാജ്( അമ്മീമ്മ ) എന്നുമൊക്കെ പണ്ട് വാവ വിളിച്ചിരുന്ന പോലെ പറഞ്ഞു തുടങ്ങി.

ഞാന്‍ ആശ്വസിച്ചു. എല്ലാവരും പകര്‍ന്ന സ്‌നേഹം അത്ര എളുപ്പത്തില്‍ മറന്നു പോവില്ലല്ലോ. ഞാന്‍ അവള്‍ വേറെ വീട്ടില്‍ നിന്ന് വരികയാണെന്ന മട്ടേ പ്രകടിപ്പിച്ചില്ല. ഒന്നും കിള്ളിക്കിഴിഞ്ഞ് ചോദിച്ചില്ല. പറയാനുള്ളത് കേട്ടു.

അമ്മീമ്മ അത്താഴമൂട്ടാന്‍ അടുക്കളയിലേക്ക് വിളിച്ചു. മാമ്പഴപ്പുളിശ്ശേരിയും പയറുകൊണ്ടാട്ടവും വെണ്ടക്കായ മെഴുക്കുപുരട്ടിയും മോരും കടുമാങ്ങയുമായിരുന്നു വിഭവങ്ങള്‍. 'അമ്മ വാരിത്തരട്ടെ 'എന്ന് ചോദിച്ചപ്പോള്‍ എടുത്തടിച്ചപോലെ വാവയുടെ ഉത്തരം വന്നു. 'വേണ്ട, നിങ്ങളെ കാണുമ്പോ എനിക്ക് അറയ്ക്കണു.'

ഞാന്‍ ഒന്നും പറഞ്ഞില്ല.

അമ്മീമ്മയോട് ആയിരുന്നു അടുത്ത ചോദ്യം. 'നിങ്ങള് പട്ടമ്മാരാ?'

ആരും ഒന്നും പറഞ്ഞില്ല. മുഴുവന്‍ മാമ്പഴം കറിയില്‍ കണ്ടപ്പോള്‍ അടുത്ത ചോദ്യമായി. 'ഇതെന്താ പോത്തെറച്ചിയാ? നിങ്ങള് പട്ടമ്മാര് എറച്ചി തിന്നോ? ഞാന്‍ ക്രിസ്ത്യാനിയാ.. ഞാന്‍ എല്ലാറ്റിനേം

തിന്നും. '

അമ്മീമ്മ മറുപടി പറഞ്ഞു. അതീവ ശാന്തമായി. 'ഇപ്പോ എന്റെ വീട്ടിലല്ലേ, ഞാന്‍ എറച്ചിയൊന്നും കഴിക്കില്ല. ഇവിടുള്ളതൊക്കെ കഴിച്ച് മോളിലെ മുറീല് പോയി ഒറങ്ങിക്കോളൂ '

അപ്പോള്‍ വാവ മൊഴിഞ്ഞു.
'ഒറ്റയ്ക്ക് കെടക്ക്‌ല്യാ. അമ്മ വരണം'

ഞാന്‍ സമ്മതിച്ചു.

പുറത്തേ വരാന്തയില്‍ വന്നപ്പോള്‍ അമ്മിത്തറയുടെ മറവിലിരുന്ന് തേങ്ങിക്കരയുന്ന ഭാഗ്യയെയാണ് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോള്‍ അവള്‍ ഏങ്ങലടിച്ചുകൊണ്ട് വിക്കി... ' നമ്മുടെ കുഞ്ഞ്...ഇങ്ങനെ. ഏതോ വീട്ടിലെ കുട്ടിയെപ്പോലേ.. നിന്നെ അറയ്ക്കുമെന്ന്... ഇത്ര മോശമാണോ നിന്റെ തലേലെഴുത്ത്.. എങ്ങനെ കൊണ്ടു നടന്ന കുഞ്ഞാണ്... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല'

ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. പപ്പന്‍ കരച്ചില്‍ കേട്ട് വന്ന് അവളെ കുറച്ചകലെയുള്ള ഗേറ്റിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുകളിലെ മുറിയില്‍ കിടക്ക വിരിച്ച് ഫാനുമിട്ട് വാവയെ ഞാന്‍ കിടത്തി. ഇട്ടിരുന്ന മിഡിയും ടോപ്പും അഴിച്ചു തന്നിട്ട് 'ഇതിട്ടാ മതി നാളെ, ആ പപ്പനോട് ഇത് കഴുകി ഒണക്കാന്‍ പറയ് ' എന്ന് അവള്‍ കല്‍പ്പിച്ചു.

ഞാന്‍ തലകുലുക്കി.

അടുത്ത് കിടക്കാമോ എന്നുറപ്പില്ലാത്തത് കൊണ്ട് ഞാന്‍ അരികിലിരുന്നു.

'നാളെ ഞാന്‍ അപ്പാളുന്റെ വീട്ടിലേക്ക് പോവും. അപ്പാളു താത്താവില്‍ തടവാണ്ട് എനിക്ക് ഒറക്കം വരില്ല. '

ഞാന്‍ വെന്തുനീറിപ്പോയി. ആര് എവിടെ തടവണമെന്ന് ഞാന്‍ ചോദിച്ചത് എങ്ങനെയാണെന്ന് എനിക്കിപ്പോഴും അറിയില്ല.

അപ്പോള്‍ ഞാന്‍ അത് കേട്ടു.

'ഞങ്ങള് ഒറങ്ങണേന് മുമ്പ് ഞാന്‍ അപ്പാളൂന്റെ താത്താവില് പിടിച്ച് വലിച്ച് കളിക്കും. പിന്നെ അപ്പാളു എന്റെ താത്താവില് ഇങ്ങനെ മേപ്പോട്ട് തടവിത്തരും. അപ്പോ എനിക്കൊരു സുഖം കിട്ടും. അങ്ങനെ ഞാനൊറങ്ങും. ഇന്നമ്മ തടവിത്തന്നാ മതി. '

എന്റെ ചത്ത കൈകള്‍ തൊട്ടിട്ട് കുഞ്ഞു പറഞ്ഞു, 'അപ്പാളുന്റെ കൈയിനാ പതുപ്പ്. അമ്മേടെ കൈ പരുത്തതാ. എന്നാലും തടവ്. എനിക്കൊരു സുഖം കിട്ടട്ടെ'

എന്നിട്ട് എന്റെ വലതു കൈ അവളുടെ ജെട്ടിക്കടിയിലൂടെ കുഞ്ഞുപൂവു പോലെയുള്ള താത്താവില്‍ കമഴ്ത്തിവെച്ചു.

 

 

 

 

Latest News