കായിക ലോകം പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ഒരുപിടി യുവപ്രതിഭകൾ കളിക്കളവും കായികപ്രേമികളും മനസ്സും പിടിക്കാൻ കാത്തുനിൽക്കുന്നുണ്ട്.
പൃഥ്വി ഷാ-19 (ക്രിക്കറ്റ്): ഇന്റർനാഷനൽ ക്രിക്കറ്റിലെ ആദ്യ ദിനം സെഞ്ചുറിയോടെ ആരംഭിക്കാൻ അധികം പേർക്കൊന്നും സാധിക്കില്ല. ആദ്യ വർഷം ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിക്കുടമയാവാനും. കാത്തിരുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ പരിക്കേറ്റ് നിരാശനായി മടങ്ങിയെങ്കിലും 2019 പത്തൊമ്പതുകാരനെ കാത്തിരിക്കുകയാണ്.
അലക്‌സാണ്ടർ സ്വരേവ്-21 (ടെന്നിസ്): നോവക്-നദാൽ-ഫെദരർ ത്രിമൂർത്തികൾ തന്നെയാണ് ഒരു പതിറ്റാണ്ടായി ടെന്നിസ് ഭരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷാന്ത ടൂർണമെന്റ് ജയിച്ച് അലക്‌സാണ്ടർ സ്വരേവ് പ്രതീക്ഷയുയർത്തുകയാണ്. എ.ടി.പി ഫൈനൽസിൽ നോവക്കിനെയും ഫെദരറെയും തുടർച്ചയായ മത്സരങ്ങളിൽ സ്വരേവ് തോൽപിച്ചു.
ജോഫ്ര ആർച്ചർ-23 (ക്രിക്കറ്റ്) - ബാർബഡോസിൽ ജനിച്ച ജോഫ്ര ആർച്ചർ ഇതുവരെ ബ്രിട്ടിഷ് പൗരനായിട്ടില്ല. മാർച്ചിൽ പൗരത്വ നടപടികൾ പൂർത്തിയാവുമെന്ന് കരുതുന്നു. എങ്കിൽ ലോകകപ്പിൽ ജോഫ്രയെ ഇംഗ്ലണ്ട് നിരയിൽ കാണാനായേക്കും. തീപ്പാറും വേഗത്തിൽ പന്തെറിയാനും വാലറ്റത്ത് വെടിക്കെട്ടുതിർക്കാനും അമ്പരപ്പിക്കുന്ന ക്യാച്ചുകളെടുക്കാനും കഴിയും ജോഫ്രക്ക്.
റീസ് നെൽസൺ-19 (ഫുട്‌ബോൾ) -ജർമൻ ലീഗിൽ ഹോഫൻഹൈമിന് ലോണായി ആഴ്‌സനൽ കൈമാറിയ ഈ ഫോർവേഡ് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റിന്റെ റഡാറിലുണ്ട്. സീനിയർ ടീമിനൊപ്പം പരിശീലനത്തിന് സ്‌ട്രൈക്കറെ കോച്ച് വിളിച്ചു കഴിഞ്ഞു. വലിയ ഭാവിയുള്ള കളിക്കാരനായാണ് നെൽസൻ വിലയിരുത്തപ്പെടുന്നത്.
ദീന ആഷർ സ്മിത്ത് -23 (അത്‌ലറ്റിക്‌സ്) -ട്രിപ്പിൾ യൂറോപ്യൻ ചാമ്പ്യനാണ് ദീന. അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണമാണ് ബ്രിട്ടിഷ് സ്പ്രിന്റർ പ്രതീക്ഷിക്കുന്നത്. 100 മീറ്ററിൽ 10.85 സെക്കന്റിലും 200 മീറ്ററിൽ 21.89 സെക്കന്റിലും ദീന ഓടി, രണ്ടും ഈ സീസണിലെ ബെസ്റ്റ്.
അജീത് റായ്-19 (ടെന്നിസ്) - ഒക്ടോബറിൽ തായ്‌ലന്റിൽ ആദ്യ ഐ.ടി.എഫ് ടൂർണമെന്റ് ജയിച്ചിട്ടേയുള്ളൂ അജീത്. തൊട്ടുടനെ ന്യൂസിലാന്റിന്റെ ഡേവിസ് കപ്പ് ടീമിൽ സ്ഥാനം നേടി. ഗ്രാന്റ്സ്ലാം കിരീടമാണ് ഇന്ത്യൻ വംശജന്റെ ലക്ഷ്യം.