റിയാദ് - വിസിറ്റ് വിസയിൽ റിക്രൂട്ട് ചെയ്യുന്ന വേലക്കാരികൾ രാജ്യത്തുനിന്ന് പുറത്തു പോയാൽ വീണ്ടും സൗദിയിൽ തിരികെ പ്രവേശിക്കാൻ പുതിയ വിസ ആവശ്യമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പബ്ലിക് റിലേഷൻസ്, മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽസഅദ് വ്യക്തമാക്കി. ചില സൗദി പൗരന്മാർ വേലക്കാരികളെ വിസിറ്റ് വിസയിൽ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാർ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ തങ്ങൾക്കൊപ്പം വേലക്കാരികളെയും കൊണ്ടുപോകുന്നു. ഇത്തരം സന്ദർഭങ്ങളിൽ വേലക്കാരികൾ സൗദി അറേബ്യ വിടുന്നതോടെ അവരുടെ സിംഗിൾ എൻട്രി വിസ ഇല്ലാതാകും. ഇത്തരം സാഹചര്യങ്ങളിൽ വേലക്കാരികളെ വീണ്ടും സൗദിയിൽ പ്രവേശിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം വിദേശങ്ങളിലെ സൗദി എംബസികളിൽനിന്നും കോൺസുലേറ്റുകളിൽനിന്നും പുതിയ വിസ നേടൽ നിർബന്ധമാണ്. പുതിയ വിസ നേടാതെ വേലക്കാരികളെ സൗദിയിൽ വീണ്ടും പ്രവേശിപ്പിക്കാൻ കഴിയില്ല.
മൂന്നു മാസത്തിൽ കുറവ് കാലാവധിയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നതിന് സൗദി പൗരന്മാരെ നിയമം അനുവദിക്കുന്നില്ല. പാസ്‌പോർട്ടും വിസയുമില്ലാതെ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഗൾഫ് പൗരന്മാർക്ക് സാധിക്കും. മൂന്നു മാസത്തിൽ കുറവ് കാലാവധിയുള്ള പാസ്‌പോർട്ട് ഉപയോഗിച്ച് അറബ് രാജ്യങ്ങളിലേക്ക് പോകുന്നതിനും സൗദി പൗരന്മാരെ നിയമം അനുവദിക്കുന്നില്ല. യാത്രക്കു മുമ്പായി പാസ്‌പോർട്ടുകളുടെയും തിരിച്ചറിയൽ കാർഡുകളുടെയും കാലാവധി സൗദി പൗരന്മാർ ഉറപ്പു വരുത്തണം. ഫാമിലി കാർഡ് ഉപയോഗിച്ച് സൗദി പൗരന്മാർക്ക് വിദേശ യാത്ര നടത്താൻ കഴിയില്ല. പതിനഞ്ചു വയസ്സായ മക്കൾക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനും പാസ്‌പോർട്ട് പുതുക്കുന്നതിനും സൗദി പൗരന്മാർ ആഗ്രഹിക്കുന്ന പക്ഷം മക്കൾക്ക് തിരിച്ചറിയൽ കാർഡ് (ഹവിയ്യ) നേടൽ നിർബന്ധമാണെന്നും ബ്രിഗേഡിയർ മുഹമ്മദ് അൽസഅദ് പറഞ്ഞു.