Sorry, you need to enable JavaScript to visit this website.

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്ടറുകൾക്ക് പോലും കേന്ദ്രം പണം ഈടാക്കി-മുഖ്യമന്ത്രി

തിരുവനന്തപുരം- പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്ടറുകൾക്കും സംസ്ഥാന സർക്കാറിന് പണം നൽകേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി. വ്യോമസേന 25 കോടി രൂപയുടെ ബില്ലാണ് സംസ്ഥാന സർക്കാരിന് നൽകിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. നിയമസഭയിൽ പ്രളയം സംബന്ധിച്ചുള്ള കണക്കുകൾ നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് ഇതുവരെ ലഭിച്ച തുക പോരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് 2683.18 കോടി രൂപയാണ് എത്തിയത്. ഇതിൽ 688.48 കോടി രൂപ ഇതുവരെ ചിലവായി. ദുരന്ത നിവാരണ നിധിയിലെ മുഴുവൻ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ സമയത്ത് സംസ്ഥാനത്തിന് അർഹമായ സഹായങ്ങൾ തരാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പ്രളയകാലത്ത് അനുവദിച്ച റേഷന് പോലും  കേന്ദ്രം പണം വാങ്ങി. യു.എ.ഇ പോലുള്ള രാജ്യങ്ങൾ സഹായങ്ങളുമായി മുന്നോട്ട് വന്നപ്പോൾ സ്വീകരിക്കാൻ അനുവദിച്ചില്ല. ആദ്യ പ്രളയത്തിൽ 820 കോടിയുടെയും രണ്ടാമതുണ്ടായ പ്രളയത്തിൽ 4896 കോടിയുടെയുമടക്കം 5616 കോടി രൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇത് കൂടാതെ 5000 കോടിയുടെ പാക്കേജ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് മുഴുവൻ അനുവദിച്ചാലും നഷ്ടം നികത്താനാകില്ലെന്നതാണ് വസ്തുത. 31000 കോടി രൂപയുടെ നഷ്ടമാണ് ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയത്. എന്നാൽ കേന്ദ്രം ഇതുവരെ തന്നത് 600 കോടി രൂപ മാത്രമാണെന്നും ഇതിൽ നിന്ന് റേഷന്റെ തുക കുറച്ചാൽ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപമാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 

Latest News