ന്യൂദൽഹി- കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്താൻ സഹായിച്ച ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾ ഇത്തവണ തിരിച്ചടിക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ്. ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനമിടുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്. 2014 ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളൊന്നും മോഡി സർക്കാർ നടപ്പാക്കിയിട്ടില്ല. ഈ സർക്കാരിനെ ജനങ്ങൾ ഉപേക്ഷിക്കും. ചായക്കച്ചവടം പോലെയുള്ള വൈകാരിക അടവുകൾ ഇനി വിലപ്പോവില്ലെന്നും ശരദ് യാദവ് പരിഹസിച്ചു.
സർക്കാരിനു പറയാൻ നേട്ടങ്ങളൊന്നുമില്ല. ദുരിതത്തിലായ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തും. 2019 ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം എൻ.ഡി.എക്കെതിരെ രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.