Sorry, you need to enable JavaScript to visit this website.

ശബരിമല വിഷയത്തില്‍ ബി.ജെ.പി ഭരണഘടനാ ഭേദഗതി ആവശ്യപ്പെടണം-ചെന്നിത്തല

കോഴിക്കോട്-ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ ഭരണഘടനാ ഭേദഗതിയാണ് പരിഹാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ആവശ്യം. 
ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇക്കാര്യം ആവശ്യപ്പെടാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമല തീര്‍ഥാടനം ഭരണഘടന അനുസരിച്ച് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കള്ളക്കളികള്‍ തുറന്നുകാണിക്കുന്നതിനായാണ് കോണ്‍ഗ്രസ്  പ്രചാരണ പരിപാടികള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഒരു യുവതിയും പ്രവേശിക്കാതിരുന്നത് കേരളത്തിന്റെ മനസ്സാണ് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. അവര്‍ 99 ശതമാനവും ഇതിന് എതിരാണ്. ഇത് മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.  ഏത് മതവിഭാഗമാണെങ്കിലും അവരുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ശരിയല്ല എന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News